ഹോർമൂസ് കടലിടുക്കിനു പുറത്തേയ്ക്കു പുതിയ "വിലക്കപ്പെട്ട മേഖല" പ്രഖ്യാപിച്ച് ഇറാൻ
ടെഹ്റാൻ: ഹോർമൂസ് കടലിടുക്കിന് പുറത്തേക്ക് ഒമാൻ ഉൾക്കടലിന്‍റെയും അറബിക്കടലിന്‍റെയും ചില ഭാഗങ്ങൾ ഉൾപ്പെടുത്തി പുതിയ ‘വിലക്കപ്പെട്ട മേഖല’ പ്രഖ്യാപിച്ച് ഇറാൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി). നിരോധിത മേഖലയുടെ കൃത്യമായ ഭൂപടവും അതിരുകളും ഉടൻ പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു.
ഇറാന്‍റെ തുറമുഖ നഗരമായ ചബഹാറിൽ നിന്ന് ആരംഭിക്കുന്ന മേഖല ഒമാൻ ഉൾക്കടലിലേക്കും അറബിക്കടലിലേക്കും വ്യാപിക്കുമെന്ന് ഐആർജിസി വക്താവ് ഹുസൈൻ മൊഹെബി ഇറാൻ സ്റ്റേറ്റ് ടെലിവിഷനിലൂടെ അറിയിച്ചു. ഇറാന്‍റെ അനുമതിയില്ലാതെയും ഏകോപനമില്ലാതെയും ഏതെങ്കിലും കപ്പലുകൾ നിരോധിത മേഖലയിലേക്ക് പ്രവേശിച്ചാൽ അവയ്‌ക്കെതിരെ കടുത്ത ഉപരോധങ്ങളും നിയന്ത്രണങ്ങളും ഏർപ്പെടുത്തുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ചബഹാറിൽ നിന്ന് ഒമാൻ ഉൾക്കടലിലേക്കും അറബിക്കടലിലേക്കും "വിലക്കപ്പെട്ട മേഖല" വ്യാപിക്കും
ഇറാന്‍റെ അനുമതിയില്ലാതെ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം അനുവദിക്കില്ലെന്നും ഇതിനായി പ്രത്യേക ‘വിലക്കപ്പെട്ട മേഖല’ പ്രഖ്യാപിക്കുമെന്നും ഇറാന്‍റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ തലവൻ തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് ഹോർമൂസ് കടലിടുക്കിന് പുറത്തേക്കും നിയന്ത്രിത മേഖല വ്യാപിപ്പിക്കുമെന്ന ഐആർജിസിയുടെ പുതിയ പ്രഖ്യാപനം. ഒമാൻ ഉൾക്കടലിലേക്കും അറബിക്കടലിലേക്കും നിയന്ത്രണം വ്യാപിപ്പിക്കാനുള്ള നീക്കം മേഖലയിലെ കപ്പൽ ഗതാഗതത്തിലും ആഗോള വ്യാപാരത്തിലും ആശങ്ക ഉയർത്തിയിട്ടുണ്ട്.