യുക്രെയ്നെ കൈവിടരുതെന്ന് ട്രംപിനോട് അഭ്യർഥിച്ച് സെലൻസ്കി
file photo
കീവ്: റഷ്യൻ അധിനിവേശത്തിന്‍റെ നാലാം വാർഷികത്തോട് അനുബന്ധിച്ച് അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനോട് ശക്തമായ അഭ്യർഥന നടത്തിയിരിക്കുകയാണ് യുക്രെയ്ൻ പ്രസിഡന്‍റ് വ്ലോഡിമിർ സെലൻസ്കി. യുക്രെയ്നെ കൈവിടരുതെന്നും ജനാധിപത്യത്തിനായുള്ള പോരാട്ടത്തിൽ തങ്ങളുടെ കൂടെ ഉറച്ചു നിൽക്കണമെന്നും സിഎൻഎന്നിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു.
ചൊവ്വാഴ്ച നടക്കുന്ന ട്രംപിന്‍റെ സ്റ്റേറ്റ് ഒഫ് ദി യൂണിയൻ പ്രസംഗത്തിൽ യുക്രെയ്നിന് പിന്തുണ പ്രഖ്യാപിക്കുമെന്നാണ് സെലൻസ്കി പ്രതീക്ഷിക്കുന്നത്. ലോകത്തിലെ ഏറ്റവും ശക്തനായ അമെരിക്കയ്ക്ക് ഈ യുദ്ധം അവസാനിപ്പിക്കാൻ കഴിവുണ്ടെന്നാണ് അദ്ദേഹത്തിന്‍റെ വിശ്വാസം.
“പുടിൻ ഒരു യുദ്ധമാണ്. അയാൾ സ്വയം മാത്രമേ ചിന്തിക്കൂ. റഷ്യ ഇപ്പോൾ ഒരു വലിയ ജയിലായി മാറിയിരിക്കുന്നു,” എന്നായിരുന്നു റഷ്യൻ പ്രസിഡന്‍റിനെതിരെ സെലൻസ്കിയുടെ ശക്തമായ വിമർശനം. യുദ്ധം മൂലം യുക്രെയ്ൻ ജനത ക്ഷീണിതരാണ്. എന്നാൽ പുടിന്‍റെ ആവശ്യങ്ങൾക്കു മുന്നിൽ കീഴടങ്ങാൻ കഴിയില്ലെന്ന് സെലൻസ്കി വ്യക്തമാക്കി.
“അയാൾക്ക് വേണ്ടതെല്ലാം നൽകിയാൽ ഞങ്ങൾക്ക് എല്ലാം നഷ്ടമാകും. ജനങ്ങൾക്ക് രാജ്യം വിട്ടോടുകയോ റഷ്യക്കാരായി മാറുകയോ ചെയ്യേണ്ടി വരും. അത് ഞങ്ങൾ അനുവദിക്കില്ല,” വികാരഭരിതനായി സെലെൻസ്‌കി പറഞ്ഞു.
റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, അമേരിക്ക നൽകുന്ന സൈനിക സഹായത്തിൽ കുറവുണ്ടാകുമോ എന്ന ആശങ്കയിലാണ് യുക്രെയ്ൻ.
യുദ്ധം അവസാനിപ്പിക്കുമെന്ന് ട്രംപ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ടെങ്കിലും, അത് യുക്രെയ്നിന് ദോഷകരമായ ഒരു ഒത്തുതീർപ്പാകുമോ എന്നതാണ് പ്രധാന ആശങ്ക.