തെക്കൻ ബെയ്റൂട്ടിൽ ഇസ്രയേലിന്‍റെ അതിശക്തമായ വ്യോമാക്രമണം
file photo
ടെഹ്റാൻ: റിയാദിലെ അമെരിക്കൻ എംബസിക്ക് നേരെ ഇറാൻ ആക്രമണം നടത്തിയതിനു പിന്നാലെ അതിശക്തമായ തിരിച്ചടിയുമായി ഇസ്രയേൽ. ബെയ്റൂട്ടിന്‍റെ തെക്കൻ മേഖലകളിൽ അതിശക്തമായ വ്യോമാക്രമണമാണ് ഇസ്രയേൽ നടത്തുന്നത്. ഒരേ സമയം ടെഹ്റാനും ബെയ്റൂട്ടും ലക്ഷ്യമിട്ടുള്ള വ്യോമാക്രമണമാണ് തുടരുന്നത്. ബെയ്റൂട്ടിലെ ഹരേത് ഹ്രെയിക് പ്രദേശത്താണ് വ്യോമാക്രമണം നടക്കുന്നത്. ദിഹിയേ,അൽ ഹദത്ത് എന്നിവിടങ്ങളിൽ നിന്ന് ജനങ്ങളോട് ഒഴിഞ്ഞു പോകാൻ സൈന്യം നിർദേശം നൽകി. മേഖലയിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമായി തുടരുകയാണ്.
ഹിസ്ബുള്ള ഭീകരരെ ലക്ഷ്യമിട്ടാണ് ബെയ്റൂട്ടിലെ ആക്രമണമെന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം. ഗൾഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാർ ഉൾപ്പടെയുള്ളവർ സുരക്ഷിതരാണെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. അതിനിടെ സംഘർഷ സാഹചര്യത്തിന്‍റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പരീക്ഷകൾ മാറ്റി വച്ചു. പത്ത്, പ്ലസ് ടു ക്ലാസുകളുടെ പരീക്ഷ മാറ്റി വച്ചതായി സിബിഎസ്ഇ അറിയിച്ചു. മാർച്ച് അഞ്ച്, ആറ് തിയതികളിൽ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്.