വധശിക്ഷയ്ക്ക് ദിവസങ്ങൾക്ക് മുമ്പ് വിമത നേതാവ്  റുഹോള സാമിനെ IRIB സംപ്രേഷണം ചെയ്യുന്ന "കുറ്റസമ്മതങ്ങൾ"ക്കായി തയ്യാറാക്കുന്ന ഒരു പത്രപ്രവർത്തകൻ

 
World

സ്വന്തം സ്റ്റേറ്റ് പ്രക്ഷേപണ നിലയം ഇസ്രയേൽ തകർത്തിട്ടും, ആശ്വസിക്കുന്ന ഇറാനികൾ ലോകത്തോടു പറയുന്നത്...

ലോകത്താദ്യമായാവാം ഇത്തരം ഒരു ആശ്വാസം ഒരു ജനത നേടുന്നത്.

സ്വന്തം രാജ്യത്തിന്‍റെ സ്റ്റേറ്റ് പ്രക്ഷേപക ആസ്ഥാനം ശത്രു രാജ്യം തീയിട്ടു നശിപ്പിച്ചതിൽ സന്തോഷിക്കുന്ന ജനത, അതു കാണണമെങ്കിൽ ഇറാനിലേക്കു നോക്കണം. ഐആർഐബി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഇറേനിയൻ സ്റ്റേറ്റ് പ്രക്ഷേപണ നിലയം ഇസ്രയേൽ ബോംബിട്ടു തകർത്തതിൽ ആശ്വസിക്കുകയാണ് വലിയൊരു വിഭാഗം ഇറാനികളുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. എന്തുകൊണ്ടായിരിക്കാം ഇറാനികൾ ഇസ്രയേലിന്‍റെ ഈ ആക്രമണത്തെ സ്വാഗതം ചെയ്യുന്നത്?

യുദ്ധനിരീക്ഷകർക്കും യുദ്ധപണ്ഡിതർക്കും ഇസ്രയേലിന്‍റെ ഈ വ്യോമാക്രമണത്തെ വിമർശിക്കാൻ നിരവധി കാരണങ്ങളുണ്ടാകാം. എന്നാൽ, എല്ലാ നിയമങ്ങൾക്കും അപ്പുറത്തുള്ള, മനുഷ്യത്വമെന്ന വസ്തുതയ്ക്കു നേരെ ഇറാൻ നടത്തിയ മാധ്യമയുദ്ധമാണ് ഇസ്രയേൽ ഇവിടെ തകർത്തെറിഞ്ഞതെന്ന വാദവും ഉയരുന്നു. ആ മാധ്യമ യുദ്ധത്തിൽ ഇറാൻ ഉപയോഗിച്ച മനുഷ്യ ചാവേറുകളാകട്ടെ, ഇറാനിയൻ വനിതകളും കുട്ടികളും, രാജ്യത്ത് ജനാധിപത്യം പുലരണം എന്നാഗ്രഹിച്ച ഇറേനിയൻ യുവാക്കളുമാണ്. അതുകൊണ്ടാണ് ഇസ്രയേലിന്‍റെ ഐആർഐബി ആക്രമണത്തെ പിന്തുണച്ചു കൊണ്ട് ഇറാനികൾ എക്സിലും മറ്റും നിരവധി പോസ്റ്റുകളുമായി ശക്തമായി രംഗത്തെത്തിയത്.

ഇറാന്‍റെ സ്വന്തം ഐആർഐബി തികച്ചും അടിച്ചമർത്തലിന്‍റെയും പക്ഷപാതത്തിന്‍റെയും മാനസിക മാധ്യമ ധർമ വിരുദ്ധതയാണ് ഇതുവരെ പ്രചരിപ്പിച്ചിരുന്നത് എന്നാണ് എക്സിൽ പ്രചരിക്കുന്ന ഇറാനിയൻ ജനതയുടെ പോസ്റ്റുകൾ നൽകുന്ന സൂചന. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിനും നിർബന്ധിത കുറ്റസമ്മതം നടത്തുന്നതിനും നിരവധി ഇറാനികളെ ഈ മാധ്യമം കരുവാക്കിയിരുന്നു എന്ന ആരോപണം ശക്തമാണ്.

ഇറാന്‍റെ മുൻ രാഷ്ട്രീയത്തടവുകാരിയായ നസില മറൂഹിയൻ ഇറാനിയൻ സ്റ്റേറ്റ് മാധ്യമത്തിന്‍റെ തകർച്ചയെ കുറിച്ച് തന്‍റെ ആശ്വാസവും സന്തോഷവും അവരിൽ നിന്നുണ്ടായ ദുരനുഭവവും എക്സിൽ ഇങ്ങനെ പങ്കു വയ്ക്കുന്നു:

“ അവർ എന്നെ ക്യാമറയ്ക്കു മുന്നിലിരുത്തി എന്നിട്ട് ഇങ്ങനെ ആവശ്യപ്പെട്ടു-

"നിങ്ങൾക്ക് ഇസ്രയേൽ പണം നൽകി എന്നു പറയുക" ഇത്രയും പറഞ്ഞ് അവർ ക്യാമറ കട്ട് ചെയ്തു. വീണ്ടും

"നിങ്ങൾക്ക് അമെരിക്ക പണം നൽകി എന്നു പറയുക" എന്നു പറഞ്ഞ് അവർ ക്യാമറ കട്ട് ചെയ്തു.

എന്നാൽ ഞാൻ മുഴുവൻ സമയവും കരഞ്ഞതിനാൽ ആ വീഡിയോയിൽ അവർക്കാവശ്യമായത് ലഭിച്ചില്ല. അതു കൊണ്ട് ആ വീഡിയോ സംപ്രേക്ഷണം ചെയ്തില്ല".

ഐആർഐബിയുടെ 8.30 സ്പെഷ്യൽ ന്യൂസ് ബുള്ളറ്റിൻ പോലുള്ള പ്രോഗ്രാമുകൾ ഇത്തരത്തിലുള്ള നിർബന്ധിത കുറ്റസമ്മതങ്ങൾ പതിവായി സംപ്രേക്ഷണം ചെയ്തിരുന്നു. ജയിലിലടച്ച ആക്റ്റിവിസ്റ്റുകളും പ്രതിഷേധക്കാരും ഫ്രഞ്ച് പൗരന്മാരായ സെസിലി കോഹ്ളർ, ജാക്വസ് പാരീസ് തുടങ്ങിയ വിദേശ പൗരന്മാരും ഈ നിർബന്ധിത കുറ്റസമ്മത ഷോയിൽ പങ്കെടുക്കാൻ നിർബന്ധിതരായവരാണ്.

മറ്റു ചില കേസുകളിലാകട്ടെ, ഇറാന്‍റെ സുരക്ഷാ സേനയാൽ കൊല്ലപ്പെട്ട ചില പ്രതിഷേധക്കാരുടെ കുടുംബങ്ങളെ വിളിച്ചു വരുത്തി ഇറേനിയൻ സുരക്ഷാ സേനയല്ല തങ്ങളുടെ പ്രിയപ്പെട്ടവരെ കൊന്നതെന്നു പറയാൻ ഈ മാധ്യമ സ്ഥാപനം സമ്മർദം ചെലുത്തിയിരുന്നു. ഈ പ്രതിഷേധക്കാർ ഇറാൻ സൈന്യത്താൽ കൊല്ലപ്പെടുകയായിരുന്നില്ല, മറിച്ച് രോഗങ്ങളോ ആത്മഹത്യയോ മൂലം മരിച്ചതായി ഐ‍ആർഐബിയുടെ 8.30 സ്പെഷ്യൽ ന്യൂസ് ബുള്ളറ്റിനിലൂടെ വിളിച്ചു പറയണമെന്ന് ആ കൊല്ലപ്പെട്ട പ്രതിഷേധക്കാരുടെ കുടുംബങ്ങളെ നിർബന്ധം ചെലുത്തി പ‍റയിച്ചിരുന്നതായും അവൾ എക്സിൽ കുറിച്ചു.

സംസ്ഥാന റേഡിയോയും ടെലിവിഷനും രാജ്യത്തിനു ദോഷം ചെയ്യുന്നു എന്നും അത് സൈനിക ബന്ധമുള്ള മാധ്യമ സൈറ്റാണന്നും പല ഇറാനികളും വിമർശിക്കുന്നു.

ടെഹ്റാനിലെ ഉയർന്ന ഡിസ്ട്രിക്റ്റ് 3 ലെ താമസക്കാരോട് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടു കൊണ്ട് ഇസ്രയേൽ പ്രതിരോധ മന്ത്രാലയം എക്സിൽ ഒരു മുന്നറിയിപ്പ് പോസ്റ്റ് ചെയ്തതിന് ഏകദേശം ഒരു മണിക്കൂറിനു ശേഷമാണ് ആക്രമണം ഉണ്ടായത്.

"ഐആർഐബി ജനങ്ങളുടെ ശബ്ദമല്ലാത്തതിനാൽ എനിക്കു സന്തോഷമുണ്ട്. അത് ഭരിക്കുന്നവരുടെ ശബ്ദമായിരുന്നു. ആക്രമണം നടന്ന് ഒരു പക്ഷേ, ഇപ്പോൾ അവരുടെ പ്രചരണ ഉപകരണങ്ങളും മ്ലേച്ഛമായ ശബ്ദവും നിശബ്ദമാക്കപ്പെട്ടതിനാൽ, ശബ്ദമില്ലാത്തവരും എവിടെയും കേൾക്കാത്തവരുമായ ഞങ്ങളിൽ ഉള്ളവർ അനുഭവിച്ച വേദന അവർ അനുഭവിക്കും' എന്നാണ് ഇറാനിലെ ഒരു വിമത മാധ്യമമായ ഇറാന്‍ ഇന്‍റർനാഷണലിന് ഒരു പൗരൻ അയച്ച വോയിസ് ക്ലിപ്പ്.

ഇത്രയുമൊക്കെ നാശം ഇസ്രയേൽ വരുത്തിയിട്ടും ഇറാന്‍റെ പ്രചരണ യന്ത്രം കേടു കൂടാതെയിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഈ ആക്രമണത്തിന്‍റെ പിറ്റേന്ന് ഇറാനും ഐആർജിസിയുമായി ബന്ധപ്പെട്ട മാധ്യമങ്ങളും അൽബോർസ് പ്രവിശ്യയിൽ അറസ്റ്റിലായ മൊസാദ് ഏജന്‍റിന്‍റെ വീഡിയോ സംപ്രേഷണം ചെയ്തു. പിടിക്കപ്പെടുന്നതിനു മുമ്പ് താൻ പത്തു വർഷത്തെ പരിശീലനം നേടിയിരുന്നു എന്നും തന്‍റെ വർക്ക് ഷോപ്പിൽ സ്ഫോടക വസ്തുക്കൾ നിർമിച്ചിരുന്നു എന്നും ആ മനുഷ്യൻ അവകാശപ്പെട്ടു.

സൗന്ദര്യവർധക വസ്തുക്കളുടെ ഗുണനിലവാരം ഉറപ്പാക്കാൻ നടപടി

ലെജൻഡ്സ് ലീഗ്: ഇന്ത്യ സെമി ഫൈനലിൽനിന്നു പിൻമാറി

112 സേവനം ദുരുപയോഗം ചെയ്താൽ നടപടി

നിലമ്പൂർ - കോട്ടയം എക്പ്രസിന് കൂടുതൽ കോച്ചുകൾ

127 വർഷത്തിനൊടുവിൽ ബുദ്ധന്‍റെ തിരുശേഷിപ്പുകൾ ഇന്ത്യയിൽ തിരിച്ചെത്തി