എച്ച്-1ബി, ഗ്രീൻ കാർഡ് നിയമങ്ങൾ ഓഗസ്റ്റ് മുതൽ കൂടുതൽ കർശനമാക്കാൻ യുഎസ്

 
World

എച്ച്-1ബി, ഗ്രീൻ കാർഡ് നിയമങ്ങൾ ഓഗസ്റ്റ് മുതൽ കൂടുതൽ കർശനമാക്കാൻ യുഎസ്

ഇന്ത്യൻ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും പ്രതികൂലമായേക്കും എന്ന് ആശങ്ക

Reena Varghese

റിക്രൂട്ട്മെന്‍റ് ചട്ടങ്ങൾ, അമെരിക്കൻ തൊഴിലാളികളുടെ പിരിച്ചു വിടൽ സംബന്ധിച്ച വ്യവസ്ഥകൾ, വിവേചന വിരുദ്ധ മാനദണ്ഡങ്ങൾ എന്നിവ കൂടുതൽ കർശനമാക്കാനാണ് പദ്ധതി.

വാഷിങ്ടൺ: ട്രംപ് ഭരണകൂടം എച്ച്-1 ബി വിസയും ഗ്രീൻകാർ നടപടിക്രമങ്ങളും കൂടുതൽ കർശനമാക്കുന്ന പുതിയ കുടിയേറ്റ ചട്ടങ്ങൾ നടപ്പാക്കാൻ നീക്കങ്ങൾ ആരംഭിച്ചു.ഓഗസ്റ്റ് മുതൽ ഇതു നടപ്പാക്കാനാണ് യുഎസ് ഭരണകൂടത്തിന്‍റെ തീരുമാനം. ഇതു നടപ്പായാൽ വിദേശ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും തൊഴിലുടമകൾക്കും കൂടുതൽ പരിശോധനയും വിസയ്ക്ക് ഉൾപ്പടെ കൂടുതൽ ചെലവും നേരിടേണ്ടി വരും.

അമെരിക്കയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രൊഫഷണലുകളെ ഇത് പ്രത്യേകിച്ച് ബാധിക്കുമെന്നാണ് വിലയിരുത്തൽ. അമെരിക്കൻ ആഭ്യന്തര സുരക്ഷാ വകുപ്പ്, തൊഴിൽ വകുപ്പ്, സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് എന്നിവ പുറത്തിറക്കിയ പുതിയ യൂണിഫൈഡ് റെഗുലേറ്ററി അജണ്ടയിലാണ് ഈ നിർദേശങ്ങൾ ഉൾപ്പെട്ടിരിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്‍റെ കുടിയേറ്റ നയത്തിന്‍റെ അടുത്ത ഘട്ടത്തെ കുറിച്ചുള്ള വ്യക്തമായ സൂചനകളാണ് ഇതിലൂടെ ട്രംപ് ഭരണകൂടം നൽകുന്നത്.

ഇന്ത്യൻ പൗരന്മാർ എച്ച് 1 ബി വിസയ്ക്കും തൊഴിലധിഷ്ഠിത ഗ്രീൻ കാർഡിനും അമെരിക്കൻ സർവകലാശാലകളിലെ വിദ്യാർഥി വിസയ്ക്കുമായി അപേക്ഷിക്കുന്നതിനാൽ ഈ മാറ്റങ്ങളുടെ ഏറ്റവും വലിയ ആഘാതം ഇന്ത്യക്കാർക്കു തന്നെയാകും.അമെരിക്കൻ കമ്പനികൾക്ക് വിദേശ വിദഗ്ധരെ നിയമിക്കാൻ അനുവദിക്കുന്ന എച്ച് 1 ബി വിസ പദ്ധതിയിൽ സുപ്രധാന മാറ്റങ്ങളാണ് ആഭ്യന്തര സുരക്ഷാ വകുപ്പ് പരിഗണിക്കുന്നത്.

പ്രതിവർഷം 85,000 പുതിയ എച്ച് 1 ബി വിസകളാണ് അനുവദിക്കുന്നത്. ഓഗസ്റ്റിൽ പുറത്തിറങ്ങാൻ ഇടയുള്ള പുതിയ ചട്ടപ്രകാരം സർവകലാശാലകൾക്കും ചില ഗവേഷണ സ്ഥാപനങ്ങൾക്കും നിലവിൽ ലഭിക്കുന്ന എച്ച് 1 ബി ക്യാപ് ഒഴിവുകൾ പരിമിതപ്പെടുത്താൻ സാധ്യതയുണ്ട്.

അമെരിക്കയിൽ അമ്പതിലധികം ജീവനക്കാരുള്ളതും അതിൽ പകുതിയിലധികം പേർ എച്ച് 1ബി അല്ലെങ്കിൽ എൽ 1 വിസകളിലുള്ളവരുമായ കമ്പനികൾക്ക് നിലവിൽ ബാധകമായ അധിക ഫീസ്, വിസ പുതുക്കൽ അപേക്ഷകൾക്കും ബാധകമാക്കാനാണ് ആഭ്യന്തര സുരക്ഷാ വകുപ്പിന്‍റെ ആലോചന. ഇതോടെ ഔട്ട്സോഴ്സിങ് മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികളുടെ ചെലവ് വർധിക്കുമെന്നാണ് വിലയിരുത്തൽ.

തൊഴിലധിഷ്ഠിത ഗ്രീൻ കാർഡിനും എച്ച് 1 ബി വിസയ്ക്കുമായി വിദേശ ജീവനക്കാരെ സ്പോൺസർ ചെയ്യുന്ന കമ്പനികൾക്ക് കൂടുതൽ ശമ്പളം നൽകേണ്ട സാഹചര്യം ഉണ്ടാകും. നിലവിലെ ശമ്പള മാനദണ്ഡങ്ങൾ പുതുക്കി പ്രവേശന തല ശമ്പളത്തിന്‍റെ അടിസ്ഥാന പരിധി 17 ശതമാനത്തിൽ നിന്നു 34 ശതമാനത്തിലേയ്ക്ക് ഉയർത്താനാണ് തൊഴിൽ വകുപ്പിന്‍റെ നീക്കം. ഉയർന്ന ശമ്പള വിഭാഗങ്ങളുടെയും മാനദണ്ഡങ്ങൾ വർധിപ്പിക്കും. റിക്രൂട്ട്മെന്‍റ് ചട്ടങ്ങൾ, അമെരിക്കൻ തൊഴിലാളികളുടെ പിരിച്ചു വിടൽ സംബന്ധിച്ച വ്യവസ്ഥകൾ, വിവേചന വിരുദ്ധ മാനദണ്ഡങ്ങൾ എന്നിവ കൂടുതൽ കർശനമാക്കാനാണ് പദ്ധതി.

കാത്തിരിക്കുന്നത് വധശിക്ഷയാണെന്ന് അറിയാം, പക്ഷേ പോണം; ഡിസംബറോടെ ബംഗ്ലാദേശിലേക്ക് മടങ്ങുമെന്ന് ഷെയ്ഖ് ഹസീന

തോക്ക് ഉപയോഗിച്ച് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇട്ടു; യുവാവ് അറസ്റ്റിൽ

സുപ്രീം കോടതിയിൽ ഹർജിക്കാരന്‍റെ അസഭ്യവർഷം; 'സാരമില്ല പോട്ടെ' എന്ന് ജഡ്ജി

മുംബൈ-പുനെ പാതയിൽ മണ്ണിടിച്ചിൽ; 30 ട്രെയ്നുകൾ റദ്ദാക്കി

ബിഹാറിൽ വ്യാജ ബിരുദം ഉപയോഗിച്ച് നിയമനം നേടിയത് 3,000ത്തിലധികം അധ‍്യാപകർ; എല്ലാവരെയും പിരിച്ചുവിടുമെന്ന് മന്ത്രി