വെസ്റ്റ് ബാങ്കിലെ കുടിയേറ്റ വ്യാപാരങ്ങൾക്ക് യുകെയുടെ നിരോധനം
ലണ്ടൻ: വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തുന്ന വിപുലമായ കുടിയേറ്റ നിർമാണ പ്രവർത്തനങ്ങളിൽ പ്രതിഷേധിച്ച് ഇസ്രയേലിനെതിരേ കടുത്ത ഉപരോധ പ്രഖ്യാപനവുമായി ബ്രിട്ടൻ. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഭരണത്തിന്‍റെ കീഴിൽ നടക്കുന്ന നിയമവിരുദ്ധ കുടിയേറ്റങ്ങൾക്ക് എതിരേ ശക്തമായ നടപടി സ്വീകരിക്കുന്നതിന്‍റെ ഭാഗമായാണ് വെസ്റ്റ് ബാങ്കിലെ അനധികൃത കുടിയേറ്റ മേഖലകളിൽ നിന്നുള്ള ഉൽപന്നങ്ങളുടെ ഇറക്കുമതി യുകെ പൂർണമായും നിരോധിച്ചത്. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൽ വൻ മാറ്റത്തിനു വഴി തുറന്ന തീരുമാനമാണിത്.
രണ്ടു സ്വതന്ത്ര രാജ്യങ്ങൾ എന്ന സമാധാന പദ്ധതി തകരുന്നതു തടയാനായാണ് ഇത്തരം ഒരു നടപടിയെന്ന് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി എഡ് മിലിബാൻഡ് പാർലമെന്‍റിനെ അറിയിച്ചു. കുടിയേറ്റ മേഖലകളുമായി ബന്ധപ്പെട്ട നിർമാണം, ഇൻഫ്രാസ്ട്രക്‌ചർ, ഫിനാൻസ്, റിയൽ എസ്റ്റേറ്റ് എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും വ്യക്തികൾക്കും അക്രമത്തിന് പിന്തുണ നൽകുന്ന തീവ്ര കുടിയേറ്റക്കാർക്കും എതിരേ കടുത്ത ഉപരോധം ചുമത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫ്രാൻസ്, ക്യാനഡ എന്നീ രാജ്യങ്ങളുമായി സഹകരിച്ചാണ് ബ്രിട്ടന്‍റെ ഈ തീരുമാനം. എന്നാൽ യുകെയുടെ ഈ ഉപരോധ നീക്കം വലിയൊരു തെറ്റായ തീരുമാനമാണെന്നും ചരിത്രത്തിലെ തെറ്റായ വശത്താണ് ബ്രിട്ടൻ നിലയുറപ്പിക്കുന്നതെന്നും ഇസ്രായേൽ പ്രസിഡന്‍റ് ഐസക് ഹെർസോഗ് പ്രതികരിച്ചു. ഉപരോധങ്ങൾക്ക് പകരം ചർച്ചകളാണ് പരിഹാരമെന്ന് അദ്ദേഹം വ്യക്തമാക്കി.
പുതിയ തീരുമാനം ബ്രിട്ടീഷ് ബിസിനസുകളെയും വ്യവസായങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന് അമെരിക്കൻ അംബാസഡർ മൈക്ക് ഹക്കബിയും മുന്നറിയിപ്പ് നൽകി. അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് ബ്രിട്ടനും ഇസ്രായേലും തമ്മിലുള്ള ബന്ധം വരും ദിവസങ്ങളിൽ കൂടുതൽ വഷളാകാനാണ് സാധ്യത.