സിറിയയുടെയും തുർക്കിയുടെയും അതിർത്തിക്കടുത്തുള്ള തെൽ അബ്യാദിൽ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ പരേഡ്.
photo Yaser Al-Khodor/Reuters
അൽഹസ: സിറിയയിൽ വീണ്ടും ഐസിസ് ഭീകരർ ശക്തി പ്രാപിക്കുന്നു. ബിബിസിയാണ് ഇതു റിപ്പോർട്ട് ചെയ്തത്. ഏറെക്കാലമായി നിർജീവമായിരുന്ന ഐസിസ് പുന:സ്ഥാപിക്കുന്നതിനുള്ള നീക്കങ്ങൾ സജീവമാക്കിയതായും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.
സിറിയയുടെ ദീർഘകാല ഭരണാധികാരിയായ ബാഷർ അൽ അസദിനെ പുറത്താക്കിയതിനെ തുടർന്നുണ്ടായ അരക്ഷിതാവസ്ഥയും ഐസിസ് അവസരമാക്കിയതായി കുർദിഷ് അധികൃതർ പറയുന്നു. സംഘടനയിലേയ്ക്ക് കൂടുതൽ ആളുകളെ റിക്രൂട്ട് ചെയ്യുന്നതായും ആക്രമണങ്ങൾ വർധിപ്പിക്കുന്നതായും ബിബിസി റിപ്പോർട്ടിലുണ്ട്.
വടക്കുകിഴക്കൻ സിറിയയിലെ അൽ സിന ജയിലിൽ ഐസിസ് ഭീകരർ
അസദ് ഭരണകൂടം വീണതോടെ സൈനിക കേന്ദ്രങ്ങൾ ഐസിസ് ഭീകരർ കൊള്ളയടിച്ചിരുന്നു. ഇത്തരത്തിൽ ആയുധങ്ങൾ സംഭരിച്ച് ശക്തി വർധിപ്പിച്ച ശേഷം ഒളിപ്പോർ ആക്രമണങ്ങൾ കൂടാതെ സുരക്ഷാ സേനകളുടെ ചെക്ക് പോസ്റ്റുകൾക്കു നേരെ കുഴിബോംബുകൾ സ്ഥാപിച്ചും അവർ ആക്രമണ രീതി മാറ്റി.
നിലവിൽ ഐസിസിന്‍റെ ആക്രമണങ്ങൾ പത്തിരട്ടിയോളം വർധിച്ചതായി കുർദിഷ് മേഖല നിയന്ത്രിക്കുന്ന സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസിന്‍റെ(എസ്ഡിഎഫ്) നട്ടെല്ലായ പീപ്പിൾസ് പ്രൊട്ടക്ഷൻ യൂണിറ്റ്സ്(വൈപിജി) വക്താവ് സിയാമന്ത് അലി അറിയിച്ചു.
നിലിവിൽ ഐസിസ് ബന്ധം സംശയിക്കുന്നവരെ കൊണ്ട് കുർദിഷ് മേഖലയിലെ ജയിലുകൾ നിറഞ്ഞു തുടങ്ങിയെന്നാണ് പുറത്തു വരുന്ന വാർത്തകൾ. വടക്കു കിഴക്കൻ സിറിയയിലെ ജയിലുകളിൽ 48 രാജ്യങ്ങളിൽ നിന്നുള്ള ഏതാണ്ട് 8,000 പേരെയാണ് വർഷങ്ങളായി തടവിലാക്കിയിരിക്കുന്നത്. ഇവരെ വിചാരണ ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല.
ഇതു കൂടാതെ ഏതാണ്ട് 34,000 ഐസിസ് കുടുംബാംഗങ്ങളെയും കുർദുകൾ തടവിലാക്കിയിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.