ഗാസ മുനമ്പിലേയ്ക്ക് കൂടുതൽ സഹായവുമായി വേൾഡ് ഫുഡ് പ്രോഗ്രാം
AFP
ഗാസ മുനമ്പിലേയക്ക് കൂടുതൽ സാധനങ്ങൾ എത്തിക്കുന്നതിനായി വടക്കൻ ഗാസ ക്രോസിങ് തുറന്നു നൽകണമെന്ന് വേൾഡ് ഫുഡ് പ്രോഗ്രാം ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഗാസയിലേയ്ക്കുള്ള സാധനങ്ങളുടെ പ്രവേശനം വർധിച്ചു വരികയാണെന്നും എന്നാൽ എൻക്ലേവിലേയ്ക്ക് രണ്ടു ക്രോസിങുകൾ മാത്രമേ തുറന്നിട്ടുള്ളു എന്നും വേൾഡ് ഫുഡ് പ്രോഗ്രാം വക്താവ്. ഇക്കാരണത്താൽ തന്നെ അതിന്‍റെ ദൈനം ദിന ലക്ഷ്യമായ 2000 ടണ്ണിലും വളരെ കുറവാണ് ഇപ്പോൾ ഗാസയിലെത്തിക്കാനാവുന്ന ഭക്ഷ്യസഹായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിദിനം ആവശ്യമായ 2000ടൺ ഗാസയിലെത്തിക്കണമെങ്കിൽ ഗാസ മുനമ്പിലെ എല്ലാ അതിർത്തി ക്രോസിങ് പോയിന്‍റുകളും തുറന്നു നൽകിയാൽ മാത്രമേ സാധ്യമാകൂ എന്ന് വേൾഡ് ഫുഡ് പ്രോഗ്രാം വക്താവായ അബീർ എറ്റെഫ ജനീവയിൽ ഒരു പത്ര സമ്മേളനത്തിൽ പറഞ്ഞു. കെരെം ഷാലോം,കിസുഫിം എന്നീ രണ്ടു ക്രോസിങുകൾ മാത്രമേ ഇപ്പോൾ തുറന്നിട്ടുള്ളു. പലസ്തീൻ പ്രദേശങ്ങളിലെ സിവിൽ കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന ഇസ്രയേൽ പ്രതിരോധ മന്ത്രാലയ സ്ഥാപനമായ കൊഗാട്ടിൽ(COGAT) നിന്ന് യാതൊരു അനുകൂല മറുപടിയും ഇതിനു ലഭിച്ചിട്ടില്ല.