ബംഗ്ലാദേശ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 20ന്
ധാക്ക: ബംഗ്ലാദേശിലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് ഓഗസ്റ്റ് 20ന് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ വ്യാഴാഴ്ച പ്രഖ്യാപിച്ചു. അഞ്ച് വർഷത്തെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് ആരോഗ്യകാരണങ്ങളാൽ പ്രസിഡന്‍റ് മുഹമ്മദ് ഷഹാബുദ്ദീൻ രണ്ടാഴ്ച മുൻപ് രാജിവച്ചതിനെ തുടർന്നാണ് പുതിയ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. 76 കാരനായ ഷഹാബുദ്ദീൻ പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ദീർഘകാല രാഷ്ട്രീയ സഖ്യകക്ഷിയായിരുന്നു.
ആക്ടിങ് പാർലമെന്‍റ് സ്പീക്കർ കായ്സർ കമാലുമായി കൂടിയാലോചിച്ചാണ് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ സീനിയർ സെക്രട്ടറി അക്തർ അഹമ്മദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഭരണഘടന പ്രകാരം പാർലമെന്‍റ് അംഗങ്ങളാണ് പ്രസിഡന്‍റിനെ തെരഞ്ഞെടുക്കുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷനാണ് നടത്തുന്നത്.
തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപിച്ച ഷെഡ്യൂൾ പ്രകാരം ഓഗസ്റ്റ് 20ന് ഉച്ചയ്ക്ക് രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെ പാർലമെന്‍റ് സമ്മേളന ഹാളിൽ വോട്ടെടുപ്പ് നടക്കും. നാമനിർദേശ പത്രികകൾ ഓഗസ്റ്റ് 13ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറുടെ ഓഫീസിൽ സ്വീകരിക്കും. ഓഗസ്റ്റ് 16ന് സൂക്ഷ്മപരിശോധന നടത്തും. സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18 ആണ്. സമവായ സ്ഥാനാർഥിയുണ്ടെങ്കിൽ വോട്ടെടുപ്പ് നടത്തില്ല.
1971ലെ വിമോചനസമര സേനാനിയും മുൻ ജഡ്ജിയുമായ ഷഹാബുദ്ദീൻ 2023 ഏപ്രിലിലാണ് പ്രസിഡന്‍റായി സത്യപ്രതിജ്ഞ ചെയ്തത്. ആരോഗ്യപ്രശ്നങ്ങളാണ് രാജിക്കുള്ള കാരണമായി അദ്ദേഹം വ്യക്തമാക്കിയതെങ്കിലും, പ്രധാനമന്ത്രി താരിഖ് റഹ്മാന് പ്രസിഡന്‍റായിരുന്ന ഷഹാബുദ്ദീനോട് അതൃപ്തിയുണ്ടായിരുന്നുവെന്ന അഭ്യൂഹങ്ങൾക്കിടെയായിരുന്നു രാജി.