താരിഖ് റഹ്മാൻ
ധാക്ക: ബംഗ്ലാദേശിലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥിയെ തെരഞ്ഞെടുക്കാൻ ഭരണകക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) പ്രധാനമന്ത്രി താരിഖ് റഹ്മാനെ ചുമതലപ്പെടുത്തിയതായി പ്രാദേശിക മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ദിവസം നടന്ന പാർട്ടി യോഗത്തിലാണ് ഇക്കാര‍്യം സംബന്ധിച്ച് തീരുമാനമായതെന്ന് ബംഗ്ലാദേശിലെ പ്രധാന മാധ‍്യമമായ ധാക്ക ട്രിബ‍്യൂൺ റിപ്പോർട്ട് ചെയ്തു. ഇക്കഴിഞ്ഞ ജൂലൈ 24ന് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അടുത്ത അനുയായി മുഹമ്മദ് ഷഹാബുദ്ദീൻ രാജിവച്ചതിനു പിന്നാലെയാണ് സ്പീക്കർ ഹാഫിസ് ഉദ്ദീൻ ഇടക്കാല രാഷ്ട്രപതിയായി ചുമതലയേറ്റത്.
ഷഹാബുദ്ദീൻ രാജിവച്ചതിനാൽ രാഷ്ട്രപതി തെരഞ്ഞെടുപ്പ് 90 ദിവസങ്ങൾക്കുള്ളിൽ നടത്തണമെന്നാണ് ബംഗ്ലാദേശിന്‍റെ ഭരണഘടനയിലെ 123(2) ആർട്ടിക്കിൾ പറയുന്നത്. തെരഞ്ഞെടുപ്പ് നടത്താൻ തയാറാണെന്ന് നേരത്തെ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു.
തെരഞ്ഞെടുപ്പ് തീയതി പ്രഖ‍്യാപിച്ചാൽ പ്രധാനമന്ത്രി തങ്ങളുടെ സ്ഥാനാർഥിയെ പ്രഖ‍്യാപിക്കുമെന്ന് ആഭ‍്യന്തര മന്ത്രി സലാഹുദ്ദീൻ അഹമ്മദ് പറഞ്ഞതായി ബിഎസ്‌എസ് റിപ്പോർട്ട് ചെയ്തു. പാർട്ടി യോഗത്തിൽ പ്രത‍്യേക പേരുകളൊന്നും പരാമർശിച്ചിട്ടില്ലെന്നും അദ്ദേഹം വ‍്യക്തമാക്കി.