മില്യൺ കണക്കിന് ഡോളർ കൈക്കൂലിയായി വാങ്ങി; മുൻ ബാങ്ക് ജീവനക്കാരന്‍റെ വധശിക്ഷ നടപ്പിലാക്കി ചൈന
ബീജിങ്: കൈക്കൂലിക്കേസിൽ പിടിയിലായ മുൻ ബാങ്ക് ജീവനക്കാരന്‍റെ വധശിക്ഷ നടപ്പിലാക്കി ചൈന. ചൈനയിലെ ഹുവാറോങ് ഇന്‍റർനാഷണൽ ഹോൾഡിങ്സിലെ മുൻ ജനറൽ മാനേജറായിരുന്ന ബായ് തിയാൻഹുയിയാണ് വധിക്കപ്പെട്ടത്. 2014 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ വിവിധ സഹായങ്ങൾക്കു വേണ്ടി 156 മില്യൺ ഡോളർ തിയാൻഹുയി കൈക്കൂലിയായി സ്വീകരിച്ചുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ചൈനയിലെ ഹുവറോങ് അസറ്റ് മാനേജ്മെന്‍റിന്‍റെ കീഴിലാണ് സിഎച്ച്ഐഎച്ച് പ്രവർത്തിച്ചിരുന്നത്. അഴിമതി തുടച്ചു മാറ്റുന്നതിനായി പ്രസിഡന്‍റ് ഷി ജിൻപിങ്ങ് പ്രധാനമായും ലക്ഷ്യമിട്ടിരുന്നത് ഹുവറോങ്ങിനെയായിരുന്നു.
2021 ജനുവരിയിൽ 253 മില്യൺ ഡോളർ കൈക്കൂലി വാങ്ങിയതിന്‍റെ പേരിൽ ഹുവറോങ്ങിന്‍റെ മുൻ ചെയർമാൻ ലായ് ഷിയോമിന്‍റെ വധശിക്ഷ നടപ്പിലാക്കിയിരുന്നു. ഹുവറോങ്ങിനെ നിരവധി ജീവനക്കാർ അന്വേഷണ പരിധിയിലാണുള്ളത്.
അഴിമതിക്കേസിൽ 2024 മേയിലാണ് തിയാൻഹുയിയെ വധശിക്ഷയ്ക്ക് വിധിച്ചത്. ഇതിനെതിരേ അപ്പീൽ നൽകിയെങ്കിലും വിധിയിൽ മാറ്റമുണഅടായില്ല. തിയാൻഹുയി വളരെ ഗുരുതരമായ കുറ്റം ചെയ്തുവെന്നാണ് ചൈനയിലെ ഉന്നത കോടതി പരാമർശിച്ചത്. ചൊവ്വാഴ്ചയാണ് തിയാൻഹുയിയുടെ വധശിക്ഷ നടപ്പിലാക്കിയത്.
എങ്ങനെയാണ് വധിച്ചതെന്ന് പുറത്തു വിട്ടിട്ടില്ല. അടുത്ത ബന്ധുക്കളുമായി കൂടിക്കാഴ്ചയ്ക്ക് സമയം നൽകിയതിനു ശേഷമായിരുന്നു ശിക്ഷ നടപ്പിലാക്കിയത്.
ചൈനയിൽ എത്ര പേർക്ക് വധശിക്ഷ ലഭിക്കുന്നുണ്ടെന്ന കണക്കുകൾ രഹസ്യമാണ്.