"ജീവനക്കാർ പബ്ലിക് ആയി ചായയും കാപ്പിയും കുടിക്കരുത്"; പുതിയ നിയമവുമായി ബ്രിട്ടിഷ് എയർവേയ്സ്
ലണ്ടൻ: പൈലറ്റ് അടക്കമുള്ള ജീവനക്കാർ പൊതു ഇടങ്ങളിൽ യൂണിഫോം ധരിച്ച് കാപ്പി,ചായ, സോഡ എന്നിവയൊന്നും കുടിക്കരുതെന്ന പുതിയ നിയമവുമായി ബ്രിട്ടിഷ് എയർവേയ്സ്. വെള്ളം കുടിക്കാൻ നിരോധനമില്ല. പക്ഷേ വെള്ളം പോലും ജാഗ്രതയോടെയും വിവേകത്തോടെയുമേ കുടിക്കാവൂ എന്ന് നിർദേശമുണ്ട്. സ്റ്റാഫിനുള്ള മുറികൾ, കഫേകൾ എന്നീ ഇടങ്ങളിൽ നിന്ന് മാത്രമേ കാപ്പി , ചായ പോലുള്ള പാനീയങ്ങൾ കുടിക്കാവൂ എന്നാണ് നിർദേശിച്ചിരിക്കുന്നത്. എയർലൈനിന്‍റെ പ്രതിച്ഛായ വർധിപ്പിക്കുന്നതിനായാണ് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ഫ്ലൈറ്റ് അറ്റന്‍റർമാർ പൈലറ്റ് എന്നിവരുടെ വസ്ത്രധാരണത്തിലും മേക്കപ്പിലുമെല്ലാം എയർലൈൻസ് നിർദേശങ്ങൾ നൽകിയിട്ടുണ്ട്. നെയിൽ പോളിഷ്, ലിപ്സ്റ്റിക് എന്നിവയുടെ അനുവദനീയമായ നിറങ്ങൾ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ.
അതു പോലെ ഹെയർ സ്റ്റൈലും സൺ ഗ്ലാസും വരെ എയർവേയ്സ് നിർദേശത്തിന് അനുസരിച്ചായിരിക്കണം ഉപയോഗിക്കേണ്ടത്. യൂണിഫോം ധരിച്ചു കൊണ്ട് സഞ്ചരിക്കാനും അനുവാദം ഉണ്ടായിരിക്കില്ല. ഫ്ലൈറ്റ് ലേ ഓവറിനിടെ താമസിക്കുന്ന ഹോട്ടലുകളുടെ വിഡിയോകൾ , ഫോട്ടോകൾ എന്നിവ പകർത്തുന്നതും സമൂഹമാധ്യമങ്ങളിൽ പങ്കു വയ്ക്കുന്നതും വിലക്കിയിട്ടുണ്ട്.
മുൻപ് ഇത്തരത്തിൽ എന്തെങ്കിലും ഫോട്ടോകളോ വിഡിയോകളോ പകർത്തിയിട്ടുണ്ടെങ്കിൽ അവ നീക്കം ചെയ്യാനും നിർദേശം നൽകിയിട്ടുണ്ട്. സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് താമസസ്ഥലത്തിന്‍റെ വിശദാംശങ്ങൾ കണ്ടെത്തുന്നതു വഴി സുരക്ഷാ പ്രശ്നം ഉണ്ടാകാൻ ഇടയുണ്ടെന്നാണ് ഇതിനു കാരണമായി എയർവേയ്സ് ചൂണ്ടിക്കാണിക്കുന്നത്.