ദുബായ്ക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം, ബുർജ് അൽ അറബ് ഹോട്ടലിൽ തീപിടിത്തം
ദുബായ്: ദുബായ്ക്ക് നേരെ വീണ്ടും ഡ്രോൺ ആക്രമണം. ബുർജ് അൽ അറബ് ഹോട്ടലിനെ ലക്ഷ്യമാക്കി വന്ന ഡ്രോൺ അധികൃതർ തടഞ്ഞു. ഡ്രോണിന്‍റെ അവശിഷ്ടങ്ങൾ വീണ് ഹോട്ടലിന്‍റെ പുറംഭാഗത്ത് നേരിയ തീപിടിത്തമുണ്ടായതായി അധികൃതർ സ്ഥിരീകരിച്ചു. സിവിൽ ഡിഫൻസ് സംഘം ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി.
ഞായറാഴ്ച പുലർച്ചെ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലും ആക്രമണം റിപ്പോർട്ട് ചെയ്തു. അപകടത്തിൽ നാല് പേർക്ക് പരുക്കേറ്റു. ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചു.
ദുബായ്, അബുദാബി വിമാനത്താവളങ്ങൾക്കു നേരെ അർധരാത്രിയോടെ നടന്ന ആക്രമണത്തിൽ ഒരാൾ മരിച്ചു. 11 പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ട്. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഒരു ഏഷ്യൻ വംശജൻ മരിച്ചത്. ശനിയാഴ്ച വൈകുന്നേരം പാം ജുമൈറയിലെ ഒരു കെട്ടിടത്തിലും അപകടമുണ്ടായതായി അധികൃതർ വ്യക്തമാക്കി. സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് യൂണിറ്റുകൾ തീ അണയ്ക്കുകയും പ്രദേശം സുരക്ഷിതമാക്കുകയും ചെയ്തു.
രാജ്യം ലക്ഷ്യമാക്കി വന്ന 137 മിസൈലുകളിൽ 132 എണ്ണവും 209 ഡ്രോണുകളിൽ 195 എണ്ണവും വ്യോമപ്രതിരോധ സേന തകർത്തതായി യുഎഇ വ്യക്തമാക്കി. ശേഷിച്ചവ കടലിലും രാജ്യത്തെ വിവിധ ഭാഗങ്ങളിലുമായി പതിച്ചു. ഇവയുടെ അവശിഷ്ടങ്ങൾ ജനവാസ മേഖലകളിൽ ചിതറിവീണിട്ടുണ്ട്.