റഷ്യ-യുക്രെയ്ൻ ചർച്ചകളിൽ ഇന്ത്യയുടെ പങ്കിനെ പുകഴ്ത്തി പോളണ്ട്
റഷ്യ-യുക്രെയ്ൻ യുദ്ധം കൂടുതൽ രൂക്ഷമാകാതിരിക്കാൻ ഇന്ത്യ നടത്തുന്ന സമാധാന ശ്രമങ്ങളെ പ്രശംസിച്ച് പോളണ്ട് ഡെപ്യൂട്ടി വിദേശകാര്യമന്ത്രി വ്ലാഡിസ്ലാവ് തെയോഫിൽ ബാർട്ടോസെവ്സ്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാക്കുകൾക്ക് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിൻ വലിയ വില നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോകം ഉറ്റു നോക്കുന്ന രാഷ്ട്രതന്ത്രജ്ഞനായ മോദിക്ക് റഷ്യയെ സ്വാധീനിക്കാൻ സവിശേഷമായ ശേഷിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
റഷ്യയുമായി ഇന്ത്യയ്ക്ക് ദീർഘകാല ബന്ധമുണ്ടെന്നും റഷ്യൻ പ്രസിഡന്‍റിൽ സമ്മർദ്ദം ചെലുത്താൻ കഴിയുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് പ്രധാനമന്ത്രി മോദിയെന്നും വാർത്താ ഏജൻസിയായ എഎൻഐയ്ക്കു നൽകിയ അഭിമുഖത്തിൽ പോളിഷ് മന്ത്രി ചൂണ്ടിക്കാട്ടി. 2022ന്‍റെ അവസാനത്തിൽ യുദ്ധത്തിൽ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ മോദിയുടെ ഇടപെടലിന് സാധിച്ചിരുന്നു. നിലവിലെ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് നിർണായക പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഇന്ത്യയും പോളണ്ടും തമ്മിൽ ഉണ്ടായിരുന്ന ഭിന്നതകൾ പരിഹരിച്ചതായും ബാർട്ടോസെവ്സ്കി വ്യക്തമാക്കി.
കുറഞ്ഞ വിലയിൽ റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നത് യുദ്ധത്തിനു ഫണ്ടു നൽകാൻ സഹായിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാൽ ഇരു രാജ്യങ്ങളും പരസ്പരം നിലപാടുകൾ മനസിലാക്കിയതോടെ ഇനി അതൊരു തർക്ക വിഷയമല്ലെന്നും അദ്ദേഹം സ്പഷ്ടമാക്കി.