ഒട്ടാവ: കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ രാജി വച്ചു. ലിബറൽ പാർട്ടിയുടെ കോക്കസ് യോഗം ചേരാനിരിക്കേയാണ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ലിബറൽ പാർട്ടി നേതൃസ്ഥാനവും രാജി വയ്ക്കുന്നതായി ട്രൂഡോ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പുകളിലെ പ്രകടനം മോശമായതിനെത്തുടർന്ന് പാർട്ടിക്കുള്ളിൽ നിന്നു തന്നെ 53കാരനായ ട്രൂഡോക്കെതിരേ വിമർശനം ശക്തമായിരുന്നു. 9 വർഷമായി ട്രൂഡോ പ്രധാനമന്ത്രി പദത്തിൽ തുടരുകയായിരുന്നു.
പാർട്ടിക്കുള്ളിൽ തന്നെ പോരാടേണ്ടി വരുമെന്ന് വ്യക്തമായി.അതിനാലാണ് പ്രധാനമന്ത്രി പദത്തിൽ നിന്ന് രാജി യ്ക്കുന്നതെന്നും ട്രൂഡോ വ്യക്തമാക്കി. കനേഡിയൻ പാർലമെന്‍റിന്‍റെ അടുത്ത സെഷൻ മാർച്ച് 24 വരെ നീട്ടി വയ്ക്കാനാണ് തീരുമാനം. ജനുവരി 27നാണ് പാർലമെന്‍റ് സെഷൻ പ്രഖ്യാപിച്ചിരുന്നത്.
2013 ൽ ലിബറൽ പാർട്ടി കടുത്ത പ്രതിസന്ധി നേരിട്ടു കൊണ്ടിരുന്നപ്പോഴാണ് ട്രൂഡോ പാർട്ടിയുടെ നേതൃത്വം ഏറ്റെടുത്തത്. 12 വർഷത്തിനു ശേഷം പാർട്ടി വീണ്ടും നേതൃമാറ്റം ആവശ്യപ്പെടുകയാണെന്നാണ് റിപ്പോർട്ടുകൾ. ഈ വർഷം കാനഡ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കും. ഖലിസ്ഥാൻ വിഘടനവാദിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്കെതിരേ ട്രൂഡോ നടത്തിയ വിമർശനവും വലിയ വിവാദമായി മാറിയിരുന്നു.
രണ്ടു വർഷം മുൻപാണ് ട്രൂഡോയുടെ ജനകീയത കുറയാൻ തുടങ്ങിയത്. വില വർധനവും ഉയർന്നു വരുന്ന കുടിയേറ്റവും ട്രൂഡോയെ പ്രതികൂലമായി ബാധിച്ചു. അടുത്ത തെരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടി അതിദയനീയമായി പരാജയപ്പെടുമെന്നാണ് പ്രവചനങ്ങൾ. പാർലമെന്‍റ് സമ്മേളനത്തിൽ അവിശ്വാസം അവതരിപ്പിക്കാൻ പ്രതിപക്ഷ പാർട്ടികൾ തയാറാണ്.