ചൈനയുടെ രഹസ്യ ആണവകേന്ദ്രം.

 

ന്യൂയോർക്ക് ടൈംസ് പുറത്തുവിട്ട ഉപഗ്രഹ ചിത്രം.

World

ചൈന രഹസ്യമായി ആണവായുധ ശേഖരം വികസിപ്പിക്കുന്നു

രഹസ്യ കേന്ദ്രം അരുണാചൽ പ്രദേശിൽനിന്ന് 800 കിലോമീറ്റർ അകലെയുള്ള സിചുവാൻ പ്രവിശ്യയിൽ

MV Desk

ന്യൂഡല്‍ഹി: സിചുവാന്‍ പ്രവിശ്യയിലെ രഹസ്യ കേന്ദ്രങ്ങളില്‍ ചൈന ആണവായുധ ശേഖരം വികസിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശില്‍ നിന്ന് ഏകദേശം 800 കിലോമീറ്റര്‍ അകലെയുള്ള തെക്കുപടിഞ്ഞാറന്‍ ചൈനയിലെ സിചുവാന്‍ പ്രവിശ്യയിലെ പര്‍വതനിരകളിലെ 'രഹസ്യ ആണവ കേന്ദ്രങ്ങളിലാണ് ' വികസിപ്പിക്കുന്നതെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നു.

അമെരിക്കന്‍ മാധ്യമമായ ന്യൂയോര്‍ക്ക് ടൈംസുമായി ഉപഗ്രഹ ചിത്രങ്ങള്‍ വിശകലനം ചെയ്തു കൊണ്ട് ജിയോ സ്‌പേഷ്യല്‍ ഇന്‍റലിജന്‍സ് വിദഗ്ധന്‍ റെന്നി ബാബിയാര്‍സാണ് ഇക്കാര്യം പങ്കുവച്ചത്. സിറ്റോങ്ങിലും പിങ്‌ടോങ്ങിലുമാണ് ആണവായുധ ശേഖരം വികസിപ്പിക്കുന്നത്. സിറ്റോങ്ങിനടുത്തുള്ള ഒരു താഴ്വരയില്‍ എന്‍ജിനീയര്‍മാര്‍ പുതിയ ബങ്കറുകളും കൊത്തളങ്ങളും നിര്‍മിക്കുന്നുണ്ട്. അവിടെ പുതുതായി നിര്‍മിച്ച ഒരു സമുച്ചയം പൈപ്പുകളുമായി ബന്ധിപ്പിച്ചിട്ടുമുണ്ട്. ഇത് അപകടകരമായ വസ്തുക്കള്‍ കൈകാര്യം ചെയ്യാനാണെന്നാണ് റിപ്പോര്‍ട്ട്.

പിംഗ്ടോങ് എന്നറിയപ്പെടുന്ന മറ്റൊരു താഴ്വരയില്‍ കനത്ത സുരക്ഷയുള്ള ഒരു സ്ഥലത്താണു ന്യൂക്ലിയര്‍ വാര്‍ ഹെഡുകള്‍ക്കുള്ള പ്ലൂട്ടോണിയം കോറുകള്‍ നിര്‍മിക്കുന്നതെന്നു വിദഗ്ദ്ധര്‍ വിശ്വസിക്കുന്നു.

ചൈനയുടെ ആണവായുധ ശേഖരം അതിവേഗം വളര്‍ന്നെന്നും ഇക്കാര്യത്തില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ രാജ്യമായി ചൈന മാറിയെന്നുമാണ് റിപ്പോര്‍ട്ട്. 2026ന്‍റെ തുടക്കത്തില്‍ ഏകദേശം 600 വാര്‍ ഹെഡുകളുമായി, റഷ്യയ്ക്കും (ഏകദേശം 5,400) യുഎസിനും (ഏകദേശം 5,1005,200) പിന്നിലാണ് ചൈനയുടെ സ്ഥാനം. 2030 ആകുമ്പോഴേക്കും 1,000 ലധികം വാര്‍ ഹെഡുകളിലെത്താനുള്ള പാതയിലാണ് ചൈന.

2019 മുതല്‍ ചൈനയിലുടനീളം വിവിധ ആണവ കേന്ദ്രങ്ങളിലെ ത്വരിത ഗതിയിലുള്ള മാറ്റം ഉണ്ടായിട്ടുണ്ടെന്നു ബാബിയാര്‍സ് പറഞ്ഞു. ആഗോള സൂപ്പര്‍ പവര്‍ ആകുക എന്ന ചൈനയുടെ വിശാലമായ ലക്ഷ്യങ്ങളുടെ ഭാഗമായിട്ടാണിത്. ആണവായുധങ്ങള്‍ അവിഭാജ്യ ഘടകമായിട്ട് ചൈന കാണുന്നുണ്ടെന്നും ബാബിയാര്‍സ് പറഞ്ഞു.

ശബരിമല യുവതീപ്രവശം: എൽഡിഎഫിന് വീണ്ടുവിചാരം

റോഡ് അപകടത്തിൽ പെടുന്നവർക്ക് ഇനി സൗജന്യ ചികിത്സ

ഒരു ലക്ഷം കോടി രൂപയുടെ വികസനം: കിഫ്ബിക്ക് മുഖ്യമന്ത്രിയുടെ പ്രശംസ

യുവതീ പ്രവേശനത്തെ അനുകൂലിക്കുന്നോ ഇല്ലയോ എന്ന് കോടതി ചോദിച്ചിട്ടില്ല: പി. രാജീവ്

സാഹിത്യ അക്കാഡമി: സച്ചിദാനന്ദന്‍റെ കാലാവധി നീട്ടി