കൊളംബിയ കണ്ട ഏറ്റവും ശക്തമായ ഭൂചലനം; മരണ സംഖ്യ 132 ആയി
ബൊഗോട്ട: അതിശക്തമായ ഭൂചലനത്തിൽ നടുങ്ങി കൊളംബിയ. റിക്റ്റർ സ്കെയിലിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 132 ആയി. 570 ഓളം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്. നൂറ്റാണ്ടിനിടെ കൊളംബിയ കണ്ട ഏറ്റവും ഭീകരമായ ഭൂകമ്പമാണ് തിങ്കളാഴ്ച റിപ്പോർട്ടു ചെയ്തത്.
തകർന്നുവീണ നൂറുകണക്കിനു കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായുള്ള അടിയന്തര രക്ഷാപ്രവർത്തനം യുദ്ധകാലാടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ്. രക്ഷാ പ്രവർത്തനങ്ങൾ പുരോഗമിക്കുമ്പോഴും തുടർ ഭൂചലനത്തിനുള്ള സാധ്യതയുണ്ടെന്ന് ജിയോളജി വകുപ്പ് മുന്നറിയിപ്പ് നൽകുന്നുണ്ട്.
തിങ്കളാഴ്ച പ്രാദേശിക സമയം രാവിലെ 7 മണിയോടെയാണ് ഭൂചലനമുണ്ടായത്. കൊളംബിയയുടെ തലസ്ഥാനമായ ബൊഗോട്ടയ്ക്ക് സമീപമുള്ള സാൻ ജോസ് ഡെൽ പാൽമറാണ് ചലനത്തിന്‍റെ പ്രഭവകേന്ദ്രം.
ഭൂചലനത്തിന്‍റെ പ്രകമ്പനം ഇക്വഡോർ വരെ അനുഭവപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. യഥാർഥ നാശനഷ്ടങ്ങൾ കൃത്യമായി വിലയിരുത്താൻ വൻ പ്രതിസന്ധിയാണ് രക്ഷാപ്രവർത്തകർ നേരിടുന്നത്.