ഇസ്‌ലാമിക വത്കരണത്തിന് തടയിടാൻ ഡെൻമാർക്ക്; പൊതുയിടങ്ങളിൽ ബാങ്ക് വിളിക്ക് നിരോധനം ഏർപ്പെടുത്തിയേക്കും
കോപ്പൻഹേഗൻ: ഇസ്‌ലാമിക വത്കരണം തടയുന്നതിന്‍റെ ഭാഗമായി പൊതുയിടങ്ങളിൽ ബാങ്ക് വിളിക്ക് നിരോധനം ഏർപ്പെടുത്താനൊരുങ്ങി ഡെൻമാർക്ക് സർക്കാർ. ഡാനിഷ് വാർത്താ ഏജൻസിയായ റിറ്റ്സാവുവിനോട് സെന്‍റർ-ലെഫ്റ്റ് ഡെമോക്രാറ്റിക്സ് നേതാവും മന്ത്രിയുമായ മോർട്ടൻ ബോഡ്സ്കോവാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്.
ഡെൻമാർക്കിൽ കെട്ടിടങ്ങൾക്ക് മുകളിലേക്ക് ബാങ്ക് വിളി മുഴങ്ങേണ്ടതില്ലെന്നും അതിന് ഇവിടെ സ്ഥാനമില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. രാജ‍്യത്തിന്‍റെ ചില ഭാഗങ്ങൾ പാക്കിസ്ഥാൻ തലസ്ഥാനമായ ഇസ്‌ലാമാബാദ് പോലെയായെന്നും പൊതുയിടങ്ങൾ ഇസ്‌ലാമിക വത്കരണം കൈയടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
നേരത്തെ 2020ലും 2025ലും ബാങ്ക് വിളിക്ക് നിരോധനം ഏർപ്പെടുത്താൻ ഡെൻമാർക്ക് ശ്രമം നടത്തിയെങ്കിലും വിഷയം പാർലമെന്‍റിലെത്തിയിരുന്നില്ല. മതപരമായ ആചാരത്തിന് രാജ‍്യവ‍്യാപകമായി നിരോധനം ഏർപ്പെടുത്തുന്നത് നിയമപരമായ വെല്ലുവിളി ഉയർത്തിയേക്കാം.