ദുബായ്: ദുബായിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ 740 ഇ വി ചാർജിങ്ങ് പോയിന്‍റുകൾ സ്ഥാപിച്ചതായി ദുബായ് വൈദ്യുതി-ജല അതോറിറ്റി അധികൃതർ അറിയിച്ചു. 35,000 ഇലക്ട്രിക് കാറുകളാണ് ദുബായ് നിരത്തുകളിലൂടെ ഓടുന്നത്. 2050ഓടെ ഇലക്‌ട്രിക് വാഹനങ്ങളുടെ എണ്ണം 50 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് 'ദേവ'യുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു. ഇ വി ഗ്രീൻ ചാർജർ നെറ്റ്‌വർക്കിൽ അൾട്രാ ഫാസ്റ്റ്, ഫാസ്റ്റ്, പബ്ലിക്, വാൾ-ബോക്സ് ചാർജറുകൾ ഉൾപ്പെടുന്നു.
2014 മുതൽ 2024 സെപ്തംബർ അവസാനം വരെ ആകെ 16,828 ഉപയോക്താക്കൾക്ക് ഈ സംരംഭത്തിന്‍റെ പ്രയോജനം ലഭിച്ചതായി ദേവ അധികൃതർ പറഞ്ഞു. അതോറിറ്റി ഇലക്ട്രിക് വാഹനങ്ങൾക്ക് ഏകദേശം 31,674 മെഗാവാട്ട് വൈദ്യുതി നൽകുന്നുവെന്നാണ് കണക്ക്.
'ദേവ'യുടെ വെബ്‌സൈറ്റ്, സ്‌മാർട്ട് ആപ്പ്, മറ്റ് 14 ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഉപയോക്താക്കൾക്ക് ഈ ചാർജിംഗ് സ്റ്റേഷനുകൾ കണ്ടെത്താനാകും.
ദുബായിൽ ഇവി ചാർജിംഗ് അടിസ്ഥാന സൗകര്യത്തിന്‍റെ വികസനത്തിനും പ്രവർത്തനത്തിനുമായി സമഗ്രമായ റെഗുലേറ്ററി ആൻഡ് ലൈസൻസിംഗ് ഫ്രെയിംവർക്ക് തുടങ്ങിയിട്ടുണ്ടെന്നും ഹരിത ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും 2050 ഓടെ കാർബൺ പുറന്തള്ളൽ കുറക്കുന്നതിനുമുള്ള സുപ്രധാന ചുവടുവെപ്പാണ് ഇതെന്നും സയീദ് മുഹമ്മദ് അൽ തായർ പറഞ്ഞു.
ദുബായിലെ ഹരിത ഗതാഗത മേഖലയിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും സ്വകാര്യമേഖലയുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുമായി ദുബായിൽ ടെസ്‌ലയ്ക്കും യുഎഇവിക്കും ആദ്യത്തെ രണ്ട് സ്വതന്ത്ര ചാർജ് പോയിന്‍റ് ഓപ്പറേറ്റർ (സിപിഒ) ലൈസൻസുകൾ 'ദേവ' നൽകിയിട്ടുണ്ട്.