യുഎഇ പ്രസിഡന്‍റുമായി ചർച്ച നടത്തി യുഎസ് വിദേശകാര്യമന്ത്രി മാർക്കോ റൂബിയോ
അബുദാബി: യുഎസ് വിദേശകാര്യമന്ത്രി മാർക്കോ റൂബിയോയും യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാനും തമ്മിൽ അബുദാബിയിൽ നടന്ന നിർണായക കൂടിക്കാഴ്ചയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വിട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്.
സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് ടോമി പിഗോട്ട് ആണ് ചർച്ചയിലെ പ്രധാന വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കു വെച്ചത്. തന്ത്രപ്രധാനമായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണമായും സുരക്ഷിതമാക്കുന്നതിനായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് നടത്തുന്ന ശ്രമങ്ങളെ കുറിച്ചും മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും നിലനിർത്തേണ്ടതിന്‍റെ പ്രാധാന്യത്തെ കുറിച്ചും ഇരു നേതാക്കളും വിശദമായി ചർച്ച ചെയ്തു.
യുഎസ് നയതന്ത്ര നീക്കങ്ങളും ഹോർമൂസ് കടലിടുക്കിലെ സുരക്ഷയും പ്രാദേശിക സമാധാനവും വിഷയം
ഒപ്പം പ്രതിരോധം, വാണിജ്യം എന്നീ മേഖലകളിൽ യുഎസും യുഎഇയും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധത്തെക്കുറിച്ചും തുടർന്നുള്ള പങ്കാളിത്തത്തെ കുറിച്ചും കൂടിക്കാഴ്ചയിൽ സംസാരിച്ചതായി പിഗോട്ട് വ്യക്തമാക്കി.യുദ്ധസമയത്ത് ഇറാന്‍റെ ഭാഗത്തു നിന്നുണ്ടായ ആവർത്തിച്ചുള്ള ആക്രമണങ്ങളെ നേരിടുന്നതിൽ യുഎഇ കാണിച്ച ധീരതയെയും സഹിഷ്ണുതയെയും മാർക്കോ റൂബിയോ പ്രശംസിച്ചു.
മേഖലയിൽ യുഎഇ നൽകുന്ന സമാനതകൾ ഇല്ലാത്ത നേതൃത്വത്തിന് നന്ദി അറിയിച്ച അദ്ദേഹം എമിറേറ്റ്സിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിൽ അമെരിക്കയ്ക്കുള്ള പ്രതിജ്ഞാബദ്ധത ആവർത്തിച്ചു വ്യക്തമാക്കുകയും ചെയ്തു.യുഎസും ഇറാനും തമ്മിൽ ഒപ്പു വച്ച താൽക്കാലിക സമാധാന കരാറിൽ ആശങ്കയുള്ള ഗൾഫ് രാജ്യങ്ങളെ അനുനയിപ്പിക്കുന്നതിനായി റൂബിയോ നടത്തുന്ന ഔദ്യോഗിക ഗൾഫ് പര്യടനത്തിന്‍റെ ഭാഗമായിട്ടായിരുന്നു ഈ കൂടിക്കാഴ്ച.