ഇന്ത്യയ്ക്കു മേൽ തീരുവ ചുമത്താൻ ട്രംപ് ന്യായങ്ങൾ തേടുന്നു: യുഎസ് കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ
file photo
വാഷിങ്ടൺ: ഇന്ത്യയ്ക്കു മേൽ തീരുവ ചുമത്താൻ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ന്യായങ്ങൾ തേടുന്നതായി യുഎസ് കോൺഗ്രസ് അംഗം ബ്രാഡ് ഷെർമാൻ. റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കെതിരേ ചുമത്തിയ നികുതി അന്യായമാണെന്നും ബ്രാഡ് ഷെർമാൻ പറഞ്ഞു.
ഇത് ഒരിക്കലും അംഗീകരിക്കാനും പൊരുത്തപ്പെടാനും കഴിയാത്ത നിലപാടാണ്. ഇന്ത്യയ്ക്കെതിരേ നികുതി ചുമത്താനായി ട്രംപ് എന്തെങ്കിലും ഒരു കാരണം നോക്കുകയാണെന്ന് ബ്രാഡ് ഷെർമാർ സോഷ്യൽ മീഡിയയിലെ പോസ്റ്റിൽ കുറ്റപ്പെടുത്തി.
യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിലിനെക്കാൾ കുറവാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. എന്നിട്ടും ഇന്ത്യയെ ട്രംപ് ലക്ഷ്യമിടുന്നു. റഷ്യൻ എണ്ണയുടെ പേരിൽ ഇന്ത്യയ്ക്കെതിരേ നികുതി അംഗീകരിക്കാൻ കഴിയില്ലെന്നും ഷെർമാർ കൂട്ടിച്ചേർത്തു. ഹംഗറി അവർക്ക് ആവശ്യമായ എണ്ണയുടെ 90 ശതമാനം റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. അവർക്കെതിരേ താരിഫുകൾ ഒന്നുമില്ല.
റഷ്യയുടെ ഏറ്റവും വലിയ എണ്ണ ഉപഭോക്താവായ ചൈനയ്ക്കെതിരേ റഷ്യൻ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട ഉപരോധങ്ങൾ പ്രഖ്യാപിച്ചിട്ടില്ലെന്നും ഇപ്പോൾ പ്രഖ്യാപിച്ച താരിഫുകൾ മറ്റു കാരണങ്ങളാൽ ആണെന്നും ഷെർമാൻ കൂട്ടിച്ചേർത്തു. ഇന്ത്യ റഷ്യയിൽ നിന്ന് ആവശ്യത്തിന്‍റെ 21 ശതമാനം മാത്രമാണ് ഇറക്കുമതി ചെയ്യുന്നത്. പക്ഷേ, ഇന്ത്യയെ ട്രംപ് ഒറ്റപ്പെടുത്തുന്നു. പ്രസിഡന്‍റ് ഈ നയം ഉടൻ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.