നേപ്പാളിലെ പ്രളയക്കെടുതി: മരണം 1,127 ആയി
കാഠ്മണ്ഡു: നേപ്പാളിലുണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1,127 ആയി ഉയർന്നു. ദുരന്തമുണ്ടായി ഒരാഴ്ച പിന്നിട്ടിട്ടും ആയിരക്കണക്കിന് പേരെ ഇപ്പോഴും കാണാനില്ല. കാണാതായവർക്കായുള്ള തെരച്ചിൽ ഊർജിതമായി തുടരുകയാണ്.
നേപ്പാൾ പൊലീസിന്‍റെ കണക്കുകൾ പ്രകാരം ചിത്വാനിൽ നിന്ന് 348 മൃതദേഹങ്ങളും നാവൽപരാസി ഈസ്റ്റിൽ നിന്ന് 217 മൃതദേഹങ്ങളും നാവൽപരാസി വെസ്റ്റിൽ നിന്ന് 190 മൃതദേഹങ്ങളും നുവാകോട്ടിൽ നിന്ന് 155 മൃതദേഹങ്ങളും കണ്ടെത്തി. ഗോർഖയിൽ നിന്ന് 66 മൃതദേഹങ്ങളും ധാദിങ്ങിൽ നിന്ന് 59ഉം റസുവയിൽ നിന്ന് 45ഉം തനാഹുവിൽ നിന്ന് 38ഉം മൃതദേഹങ്ങൾ കണ്ടെടുത്തു.
1,113 മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടവും തിരിച്ചറിയൽ നടപടികളും പൂർത്തിയാക്കിയതായി പൊലീസ് അറിയിച്ചു. ഇതിൽ 95 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി. തിരിച്ചറിയാത്ത 911 മൃതദേഹങ്ങളുടെ വിവരങ്ങൾ നേപ്പാൾ പൊലീസ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാണാതായ ബന്ധുക്കളെ തിരിച്ചറിയാൻ കുടുംബങ്ങളെ സഹായിക്കാനാണ് നടപടി.
പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് ഇതുവരെ 6,541 പേരെ സുരക്ഷാസേന രക്ഷപ്പെടുത്തി. 4,858 പേരെ ഇപ്പോഴും കാണാനില്ലെന്ന് പൊലീസ് അറിയിച്ചു. രക്ഷാപ്രവർത്തനത്തിനായി 7,912 പൊലീസ് ഉദ്യോഗസ്ഥരെ പ്രളയബാധിത മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.