യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ജെ ട്രംപ്
file photo
ഫ്ലോറിഡ: അമെരിക്കയിലെ ഫ്ലോറിഡയിലെ പാം ബീച്ചിലുള്ള വിമാനത്താവളത്തിന്‍റെ പേര് പ്രസിഡന്‍റ് ഡോണൾഡ് ജെ. ട്രംപ് അന്താരാഷ്ട്ര വിമാനത്താവളം എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്തു. തെക്കൻ ഫ്ലോറിഡയിലുള്ള പാം ബീച്ച് അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ പേരാണ് മാറ്റിയത്.
ട്രംപ് ഓർഗനൈസേഷന്‍റെ ഉടമസ്ഥതയിലുള്ള ട്രംപ് ഫോഴ്സ് വൺ എന്ന ബോയിങ് 757 വിമാനം വിമാനത്താവളത്തിന്‍റെ പേര് മാറ്റത്തിനു തൊട്ടുപിന്നാലെ ഇവിടെ ഇറങ്ങിയ ആദ്യ വിമാനമായി മാറി. ട്രംപിന്‍റെ മകനായ എറിക് ട്രംപും യാത്രക്കാരുടെ കൂട്ടത്തിൽ വിമാനത്തിലുണ്ടായിരുന്നു. പാം ബീച്ചിൽ ട്രംപിന്‍റെ വസതിയിൽ എത്തുമ്പോൾ ട്രംപ് കുടുംബം പതിവായി ഉപയോഗിക്കുന്നതാണ് വെസ്റ്റ് പാം ബീച്ച് വിമാനത്താവളം. ഈ വർഷം ആദ്യം വിമാനത്താവളത്തിൽ നിന്ന് ട്രംപിന്‍റെ വസതിയിലേക്കുള്ള റോഡിന് ഡോണൾഡ് ജെ. ട്രംപ് ബൊളീവാഡ് എന്ന് പുനർനാമകരണം ചെയ്തിരുന്നു.
ഫ്ലോറിഡയ്ക്കും രാജ്യത്തിനും വേണ്ടി ഇതിൽ കൂടുതൽ ചെയ്ത മറ്റൊരു വ്യക്തിയില്ലെന്നും തന്‍റെ ബോർഡിങ് പാസിൽ ഡിജെടി എന്ന ഇനീഷ്യൽസ് കാണുന്നതിൽ താൻ എന്നും അഭിമാനിക്കുമെന്നും എറിക് ട്രംപ് എക്സിൽ കുറിച്ചു. പേരു മാറ്റത്തിനു പിന്നാലെ വിമാനത്താവളത്തിന്‍റെ മൂന്നക്ക കോഡ് ഓഗസ്റ്റ് 18 മുതൽ പിബിഐ എന്നതിൽ നിന്ന് ഡിജെടി എന്നാക്കുമെന്ന് അധികൃതർ അറിയിച്ചു.
പേര് മാറ്റത്തെ ട്രംപും അഭിനന്ദിച്ചു. വിമാനത്താവളത്തിന്‍റെ പേര് മാറ്റം തനിക്ക് ലഭിച്ച ഏറ്റവും മഹത്തായ ബഹുമതിയാണെന്ന് ട്രംപ് തന്‍റെ സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ഫ്ലോറിഡ ഗവർണർ റോൺ ഡിസാൻഡിസ് അനുമതി നൽകിയതോടെയാണ് വിമാനത്താവളത്തിന്‍റെ പേരുമാറ്റം സാധ്യമായത്.