യുഎസിൽ അറസ്റ്റിലായ ഇന്ത്യൻ വംശജൻ
വാഷിങ്ടൺ: മൂന്നു മില്യൺ ഡോളർ വില വരുന്ന ടങ്സ്റ്റൺ ഓക്സൈഡ് പൗഡറുമായി ഇന്ത്യൻ വംശജൻ അമെരിക്കയിൽ അറസ്റ്റിലായി. മോഷ്ടിക്കപ്പെട്ട ടങ്സ്റ്റൺ ഓക്സൈഡ് പൊടി കടത്തിക്കൊണ്ടു പോകുന്നതിനിടെയാണ് ഇന്ത്യൻ വംശജനായ 31കാരൻ ദീപക് കുമാർ പെൻസിൽവാനിയയിൽ അറസ്റ്റിലായത്.
ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥരാണ് അറസ്റ്റ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാൾക്ക് കാലിഫോർണിയ സംസ്ഥാനം നൽകിയ കൊമേഴ്സ്യൽ ഡ്രൈവിങ് ലൈസൻസ് ഉണ്ടായിരുന്നതായി അമെരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അറസ്റ്റ് രേഖകൾ പ്രകാരം പത്തു പാലറ്റ് ടങ്സ്റ്റൺ ഓക്സൈഡ് പൊടി കടത്തിക്കൊണ്ടു പോകുന്നതിനിടെയാണ് ദീപക് കുമാർ പിടിയിലായത്.
ഇതിനു മൂല്യം 2,857,500 ഡോളര്‍ (ഏകദേശം 24.5 കോടി രൂപ) വരും. ടങ്സ്റ്റൺ ഓക്സൈഡ് സാധാരണയായി കവചഭേദക വെടിയുണ്ടകൾ നിർമിക്കാനും സെറാമിക് ഉൽപന്നങ്ങൾ നിർമിക്കുന്നതിനും ഹൈടെക് ഗ്ലാസ് നിർമാണത്തിനുമായിട്ടാണ് ഉപയോഗിക്കുന്നത്.
ജപ്പാനിലെ മിത്സുബിഷി മെറ്റീരിയൽസ് കോർപറേഷന്‍റെ പൊടിയാണ് ഇത്. ജൂൺ 24ന് ചരക്ക് ഏറ്റെടുക്കാനായിരുന്നു പദ്ധതി. നിശ്ചയിച്ചതിലും 24 മണിക്കൂർ വൈകിയാണ് ചരക്ക് നീക്കം തുടങ്ങിയത്. എന്നാൽ ജൂൺ 26 നു ശേഷം ഡ്രൈവറുമായി ബന്ധപ്പെടാൻ കഴിയാതായതോടെ കമ്പനി അധികൃതർ പൊലീസിനെ സമീപിച്ചതായാണ് റിപ്പോർട്ട്.
ഫ്ലോക് ക്യാമറ സംവിധാനത്തിലൂടെയാണ് ജൂൺ 27ന് ചരക്ക് ഡ്രൈവറായ ദീപക് കുമാറിന്‍റെ ട്രക്ക് അധികൃതർ കണ്ടെത്തിയത്. ടങ്സ്റ്റൺ ഓക്സൈഡ് ചരക്ക് ദീപക് കുമാർ നേരിട്ടു മോഷ്ടിച്ചതാണോ അല്ലെങ്കിൽ ആശയ വിനിമയ പ്രശ്നങ്ങൾ മൂലമാണോ ചരക്ക് വൈകിയത് എന്നത് ഇതുവരെ വ്യക്തമായിട്ടില്ല. ഇയാൾക്കെതിരേ മോഷണക്കുറ്റം ചുമത്തിയ ശേഷം കാലിഫോർണിയയിലെ മക്ഫാർലൻഡിലുള്ള ഐസിഇ കസ്റ്റഡിയിലേയ്ക്ക് മാറ്റി.