ഇന്ത്യ- ഒമാൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി
ഒമാൻ: ഫിലിപ്പീൻസിലെ മനിലയിൽ നടക്കുന്ന നയതന്ത്ര ചർച്ചകൾക്കിടയിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കറും ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയും തമ്മിൽ കൂടിക്കാഴ്ച നടത്തി. ഗൾഫ് മേഖലയിലെ നിലവിലെ സംഘർഷ സാഹചര്യവും സുരക്ഷയുമാണ് ഇരുനേതാക്കളും പ്രധാനമായും ചർച്ച ചെയ്തത്. ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതവും ആഗോള വിതരണ ശൃംഖലയും തടസ്സമില്ലാതെ തുടരേണ്ടതിന്‍റെ ആവശ്യകത ഇരു മന്ത്രിമാരും വിലയിരുത്തി.
പ്രശ്നങ്ങൾ സമാധാനപരമായ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. മേഖലയിലെ തർക്കങ്ങൾ ലഘൂകരിക്കാൻ ഒമാൻ നടത്തുന്ന നയതന്ത്ര ശ്രമങ്ങളെ ഇന്ത്യ അഭിനന്ദിച്ചു.
ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ഫലപ്രദമായ ചർച്ചകൾ നടത്തിയെന്നും പൊതുവായ ആശങ്കകളും വെല്ലുവിളികളും പരിഹരിക്കാൻ നിരന്തര സമ്പർക്കം പുലർത്തുമെന്നും ഒമാൻ വിദേശകാര്യ മന്ത്രി എക്സിൽ കുറിച്ചു. ഗൾഫ് മേഖലയിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് കാഴ്ചപ്പാടുകൾ പങ്കുവെച്ചതായും ചർച്ചകൾ തുടരാൻ ധാരണയായതായും ഡോ. എസ്. ജയ്ശങ്കറും വ്യക്തമാക്കി.