ചില്ലുപാലം കുട കൊണ്ട് കുത്തിപ്പൊട്ടിച്ചു; സന്ദർശകരെ മാറ്റി ജീവനക്കാർ
ബീജിങ്: ചൈനയിലെ പ്രശസ്തമായ ചില്ലു പാലത്തിൽ കുട കൊണ്ട് വിള്ളൽ വീഴ്ത്തി കൗമാരക്കാരൻ. ജൂൺ 20നാണ് സംഭവം. ഹെനാൻ പ്രവിശ്യയിലെ ബവോക്വാൻ ക്ലിഫിലാണ് സഞ്ചാരികളെ ആകർഷിക്കുന്ന ചില്ലുപാലം നിർമിച്ചിരിക്കുന്നത്. പാലത്തിൽ കയറിയ കൗമാരക്കാരൻ കുടയുടെ കൂർത്ത ഭാഗം കൊണ്ട് പല തവണ പാലത്തിൽ കുത്തി.
ചില്ലു പാനലിൽ ഒന്നു പൊട്ടുകയും കാണാവുന്ന വിധത്തിൽ വിള്ളൽ വീഴുകയും ചെയ്തതോടെ സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദർശകരെയെല്ലാം അടിയന്തരമായി പാലത്തിൽ നിന്ന് മാറ്റി. മിനിറ്റുകൾ കൊണ്ട് തന്നെ ആളുകളെ മാറ്റിയതിനാൽ ആളപായമോ പരുക്കോ സംഭവിച്ചില്ല.
ആയിരക്കണക്കിന് കിലോ ഗ്രാം ഭാരം താങ്ങാനാകുന്ന വിധത്തിലാണ് പാലം നിർമിച്ചിരിക്കുന്നത്. ഓരോ ദിവസവും നൂറു കണക്കിന് പേരാണ് പാലം സന്ദർശിക്കുന്നത്.
കുട കൊണ്ട് കുത്തിയപ്പോൾ ഗ്ലാസ് പാനലിലെ ഏറ്റവും മുകളിലുള്ള സുരക്ഷാ കവചത്തിന് മാത്രമാണ് വിള്ളൽ വീണിരിക്കുന്നതെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.വിള്ളലുണ്ടായ പാനൽ മാറ്റി സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.