മലാക്ക കടലിടുക്കിൽ ഇന്ത്യയുടെ തന്ത്ര പ്രധാന പട്രോളിങ് നീക്കം

 

file photo

World

എസ്‌സിഒ ഉച്ചകോടിയിൽ ചൈനയുമായി സൗഹൃദം, മലാക്ക കടലിടുക്കിൽ ഇന്ത്യയുടെ തന്ത്രപ്രധാന നീക്കം

ആശങ്കയോടെ ചൈന

ഡൽഹി: ടിയാൻജിനിലെ ഷാങ്ഹായ് സഹകരണ സംഘടന (എസ് സി ഒ) ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങുമായി സൗഹൃദം പങ്കിട്ടെങ്കിലും തന്ത്ര പ്രധാന നീക്കവുമായി ഇന്ത്യ. മലാക്ക കടലിടുക്കിൽ ഇന്ത്യൻ നാവിക സേന പട്രോളിങിന് ഒരുങ്ങുന്നു എന്ന റിപ്പോർട്ടുകൾ ചൈനയിൽ ആശങ്കയുണർത്തുന്നു.

ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് ദക്ഷിണ ചൈന കടലിലേയ്ക്കുള്ള പ്രധാന നാവിക പാതയായ മലാക്ക കടലിടുക്ക് ചൈനയുടെ വ്യാപാരത്തിനും എണ്ണ, പ്രകൃതിവാതക ഇറക്കുമതിക്കും നിർണായകമാണ്. സിംഗപ്പൂർ, ഇന്തോനേഷ്യ, മലേഷ്യ എന്നീ രാജ്യങ്ങളുമായി ചേർന്നാണ് ഇന്ത്യ ഈ പട്രോളിങിന് തയാറെടുക്കുന്നത്. ഇത് ചൈനയുടെ തന്ത്രപ്രധാവും എന്നാൽ ദുർബലവുമായ ഈ മേഖലയെ ലക്ഷ്യം വയ്ക്കുന്നു.

മലാക്ക കടലിടുക്ക് ഇന്ത്യയ്ക്കും തന്ത്രപ്രധാനമാണ്. കാരണം, ഇന്ത്യയുമായി ബന്ധപ്പെട്ട 60 ശതമാനം വാണിജ്യ കപ്പലുകളും പ്രകൃതിവാതകം ഇറക്കുമതിയും ഈ പാത വഴിയാണ്.

എന്നാൽ, ചൈനയെ സംബന്ധിച്ച് ഈ കടലിടുക്ക് അതിന്‍റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ്. ഇവിടെയുള്ള ഏതൊരു തടസവും അവർക്ക് വൻതോതിൽ പ്രതിസന്ധിയുണ്ടാക്കും.

ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് വെറും 600 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശത്ത് ഇന്ത്യയുടെ ശക്തമായ സാന്നിധ്യം ചൈനയുടെ ഇന്ത്യൻ മഹാസമുദ്രത്തിലേയ്ക്കുള്ള കടന്നുകയറ്റ ശ്രമങ്ങൾക്ക് മറുപടിയാണ്. ഇന്ത്യയുടെ ഈ നീക്കം, ദക്ഷിണ ചൈന കടലിൽ ചൈനയുമായുള്ള തർക്കങ്ങൾക്കിടയിൽ തന്ത്രപരമായ ഒരു ശക്തിപ്രകടനമായി കണക്കാക്കപ്പെടുന്നു.

എസ് സിഒ ഉച്ചകോടിക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങുമായി ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്. ഇരു രാജ്യങ്ങളും പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ മലാക്ക കടലിടുക്കിൽ ഇന്ത്യയുടെ പട്രോളിങ് താൽപര്യത്തെ സിംഗപ്പൂർ അംഗീകരിച്ചതായി വ്യക്തമാക്കിയിട്ടുണ്ട്.

ചൈനയുമായി തർക്കങ്ങളിൽ നിന്ന് വിട്ടു നിൽക്കുന്ന സിംഗപ്പൂരിന്‍റെ ഈ നിലപാട് മാറ്റം, പ്രതിരോധ സുരക്ഷാ സഹകരണത്തിന്‍റെ പുതിയ തലം വ്യക്തമാക്കുന്നു. ഇത് ചൈനയ്ക്ക് മുന്നറിയിപ്പ് നൽകുന്നതോടൊപ്പം മേഖലയിലെ തന്ത്ര പ്രധാന സന്തുലനം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളെയും സൂചിപ്പിക്കുന്നു.

'ജെൻ സി' പ്രക്ഷോഭം ലക്ഷ്യം കണ്ടു; നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഒലി രാജിവച്ചു

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് മൂന്ന് പാർട്ടികൾ, 12 എംപിമാർ

ഹിമാചലിൽ മണ്ണിടിച്ചിൽ; ഒരു സ്ത്രീ മരിച്ചു, സഞ്ചാരികൾ കുടുങ്ങി

ചിത്രങ്ങൾ‌ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതിയിൽ ഹർജിയുമായി ഐശ്വര്യ റായ്

നേപ്പാളിൽ 'ജെൻ സി' പ്രക്ഷോഭം തുടരുന്നു; പ്രധാനമന്ത്രിയുടെ രാജിക്കായി സമ്മർദം