ബമാകോ: കിഴക്കൻ മാലിയിലെ ഒരു അനധികൃതസ്വർണ ഖനി തകർന്നുണ്ടായ അപകടത്തിൽ 48 പേർ മരിച്ചു. നിരവധി പേർക്ക് പരുക്കേറ്റു. ശനിയാഴ്ച കെനീബ ജില്ലയിലെ ദാബിയ കമ്യൂണിലെ ബിലാലി കോട്ടോയിലാണ് സംഭവം. മരിച്ചവരിൽ കൂടുതലും സ്ത്രീകളാണ്. മരിച്ചവരിൽ ഒരു അമ്മയും കൈക്കുഞ്ഞും ഉൾപ്പെടുന്നതായും റിപ്പോർട്ടുണ്ട്.
ഈ വർഷം മാലിയിൽ നടക്കുന്ന രണ്ടാമത്തെ വലിയ ഖനി അപകടമാണിത്. ആഫ്രിക്കയിലെ പ്രധാന സ്വർണ ഉൽപാദക രാജ്യങ്ങളിൽ ഒന്നാണ് മാലി. 2024 ജനുവരിയിൽ തലസ്ഥാനമായ ബമാകോയ്ക്ക് സമീപം ഉള്ള ഒരു ഖനി അപകടത്തിൽ 70ലധികം പേർ മരണപ്പെട്ടിരുന്നു. അന്നും മരിച്ചവരിൽ കൂടുതലും സ്ത്രീകളായിരുന്നു.
മാലിയുടെ ഏറ്റവും മൂല്യവത്തായ കയറ്റുമതിയാണ് സ്വർണം. 2021ലെ മൊത്തം കയറ്റുമതിയുടെ 80ശതമാനത്തിൽ അധികവും സ്വർണമായിരുന്നു. സ്വർണ ഖനന മേഖല ജീവിതോപാധിയാക്കി മാറ്റിയ 20 ലക്ഷത്തിലധികം ജനങ്ങളാണ് മാലിയിൽ ഉള്ളത്.