അമെരിക്കയുമായി ചർച്ച നടത്തി കരാറിലെത്താൻ തയാർ:ഇറാൻ
file photo
ടെഹ്റാൻ: ആണവ വിഷയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അമെരിക്കയുമായി ചർച്ചയിലൂടെ കരാറിൽ എത്തുന്ന കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ ഇറാൻ സന്നദ്ധമാണെന്ന് ഇറാനിയൻ വിദേശകാര്യമന്ത്രി. എന്നാൽ ഇറാനെ ആക്രമിക്കാൻ അമെരിക്ക ശ്രമിച്ചാൽ അതിനു വലിയ വില നൽകേണ്ടി വരുമെന്നും ഇറാന്‍റെ വിദേശകാര്യ സഹമന്ത്രി മജിദ് തഖ്ത് റാവഞ്ചി പറഞ്ഞു.
ജനീവയിൽ യുഎസ്-ഇറാൻ മൂന്നാം ഘട്ട ചർച്ചകൾക്ക് മുന്നോടിയായി ആയിരുന്നു ഗ്രാൻഡ് മന്ത്രിയുടെ ഈ പ്രതികരണം.വ്യാഴാഴ്ച ജനീവയിൽ നടക്കുന്ന ചർച്ചയിൽ യുഎസിനെ പ്രതിനിധീകരിച്ച് സ്റ്റീവ് വിറ്റ്കോഫും ജാരെദ് കുഷ്നറും ഇറാനിയൻ പ്രതിനിധി സംഘവുമായി കൂടിക്കാഴ്ച നടത്തും.
പശ്ചിമേഷ്യയിൽ അമെരിക്ക തങ്ങളുടെ സൈനിക ശേഷി വർധിപ്പിക്കുന്നതിനിടെയാണ് ഇരു രാജ്യങ്ങളും ചർച്ചകൾ പുനരാരംഭിച്ചത്. തങ്ങൾ അക്രമിക്കപ്പെട്ടാൽ മേഖലയിലെ യുഎസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ പലകുറി മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ഡോണൾഡ് ട്രംപിന്‍റെ പ്രഥമ പരിഗണന നയതന്ത്രത്തിനാണെന്നും ആവശ്യമെങ്കിൽ ബലം പ്രയോഗിക്കാൻ അദ്ദേഹം തയാറാണെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവീറ്റ് പറഞ്ഞു. യുറേനിയം സമ്പുഷ്ടീകരിക്കുന്നത് ഇറാൻ ഉപേക്ഷിക്കണമെന്ന യുഎസ് ആവശ്യത്തെ തുടർന്നുണ്ടായ തർക്കം കാരണം കഴിഞ്ഞ വർഷം നടന്ന ചർച്ചകൾ പരാജയപ്പെട്ടിരുന്നു.