കുവൈറ്റിലെയും ബഹ്റിനിലെയും യുഎസ് സൈനിക താവളങ്ങൾക്കു നേരെയാണ് ഇറാന്‍ കടുത്ത ആക്രമണം നടത്തിയത്
തങ്ങളുടെ രാജ്യത്തിനെതിരേയുള്ള ഇറാന്‍റെ ഈ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് ഇറാനിൽ നിന്ന് നഷ്ടപരിഹാരം നൽകണമെന്നും ഖത്തർ
ടെഹ്റാൻ: മാസങ്ങളായി തുടരുന്ന അമെരിക്ക-ഇറാൻ സംഘർഷം വീണ്ടും മൂർധന്യാവസ്ഥയിലായി. കുവൈറ്റിലെയും ബഹ്റിനിലെയും സൈനിക താവളങ്ങൾക്കു നേരെ ഇറാൻ കടുത്ത ആക്രമണം നടത്തി. ഇറാന്‍റെ റെവല്യൂഷണറി ഗാർഡാണ് യുഎസ് സൈനിക താവളങ്ങൾക്കു നേരെ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിയത്.
കുവൈറ്റിലെ അലി അൽ സേലം വ്യോമതാവളത്തിലെ യുഎസ് എംക്യു-9 റീപ്പർ ഡ്രോണുകൾ സൂക്ഷിച്ചിരിക്കുന്ന ഒരു ഹാങ്ങർ ഉൾപ്പടെ കുവൈറ്റിലെ യുഎസ് റഡാർ, ആശയ വിനിമയം, ഉപഗ്രഹ സൗകര്യങ്ങൾ എന്നിവ ലാക്കാക്കിയായിരുന്നു ആക്രമണമെന്ന് ഐആർജിസി അവകാശപ്പെട്ടു.
കുവൈറ്റിലെ ക്യാംപ് അരിഫ്ജനിലുള്ള യുഎസ് മിസൈൽ സംവിധാനമാണ് ആക്രമിക്കപ്പെട്ടത് എന്ന് ഇറാൻ സൈന്യം അറിയിച്ചു. ഹോർമൂസ് കടലിടുക്കിന്‍റെ തെക്കൻ റൂട്ടിലൂടെ കടന്നു പോകാൻ ശ്രമിച്ച രണ്ട് എണ്ണ ടാങ്കറുകൾ ഒരു വലിയ സ്ഫോടനത്തിൽ തകർന്നെന്നും തുടർന്ന് തീപിടിത്തമുണ്ടായെന്നും ഐആർജിസി റിപ്പോർട്ട് ചെയ്തു. ഒമാൻ തീരത്ത് മറ്റൊരു ടാങ്കറും ഇടിച്ചതായി റിപ്പോർട്ടുണ്ട്.
ബഹ്റൈനിൽ മുഹറഖിലെ യുഎസ് റഡാറുകളെയും വ്യോമ പ്രതിരോധ സംവിധാനങ്ങളെയും ലക്ഷ്യമിട്ട് ഐആർജിസി ആക്രമണം നടത്തി. ബഹ്റൈനിലെ റിഫ മേഖലയിൽ വിന്യസിച്ചിരിക്കുന്ന യുഎസ് പാട്രിയറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് നേരെയും മിസൈലുകളും ഡ്രോണുകളും പ്രയോഗിച്ചു.
ഇറാന്‍റെ ഈ ആക്രമണങ്ങൾക്കെതിരേ ഖത്തർ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയ്ക്കും സുരക്ഷാ കൗൺസിലിനും അയച്ച കത്തിൽ ഖത്തർ തങ്ങളുടെ രാജ്യത്തിനെതിരേയുള്ള ഇറാന്‍റെ ഈ ആക്രമണങ്ങൾ മൂലമുണ്ടായ നാശനഷ്ടങ്ങൾക്ക് ഇറാനിൽ നിന്ന് നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.
തുടർച്ചയായ പത്തു ദിനങ്ങളായി അമെരിക്ക ആക്രമണം തുടരുകയാണ്. കമാൻഡർ ഇൻ ചീഫിന്‍റെ നിർദേശപ്രകാരമാണ് ഓപ്പറേഷൻ നടത്തിയതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു.