യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ്
ജനീവ: ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരേയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ട സംഭവത്തെ ശക്തമായി അപലപിച്ച് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് രംഗത്ത്. യുഎൻ വക്താവ് സ്റ്റെഫാൻ സുജാറിക്ക് ആണ് വാർത്താ സമ്മേളനത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയത്. ബുധനാഴ്ചയായിരുന്നു എംടി സെറ്റബെല്ലോ എന്ന ചരക്കു കപ്പലിനു നേരേയുണ്ടായ യുഎസ് ആക്രമണത്തിൽ മൂന്ന് ഇന്ത്യക്കാർ കൊല്ലപ്പെട്ടത്.
ആക്രമണത്തെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷൻ(ഐഎംഒ) സെക്രട്ടറി ജനറൽ ശക്തമായി അപലപിച്ചു. ഈ നിലപാടിനെ യുഎൻ സെക്രട്ടറി ജനറലും പൂർണമായി പിന്തുണയ്ക്കുന്നതായി യുഎൻ വക്താവ് പറഞ്ഞു. നാവികരുടെ ജീവനും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും ഭീഷണിയായ ഇത്തരം നടപടികൾ ഒരിക്കലും അംഗീകരിക്കാൻ ആകില്ലെന്ന് ഐഎംഒ സെക്രട്ടറി ജനറൽ ആർസെനിയോ ഡൊമിംഗസ് പറഞ്ഞു. നാവികരുടെ സംരക്ഷണവും സമുദ്ര പാതയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യവും ഇരുപത്തിനാലു മണിക്കൂറും ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.