ഹോർമൂസ് തുറന്നില്ലെങ്കിൽ വൻ പ്രതിസന്ധി
വാഷിങ്ടൺ: ഹോർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ കടുത്ത ഊർജ പ്രതിസന്ധിയുണ്ടാകുമെന്ന മുന്നറിയിപ്പു നൽകി അന്താരാഷ്ട്ര ഊർജ ഏജൻസി. തുടർച്ചയായ യുഎസ് ഇറാൻ സംഘർഷവും ഹോർമൂസ് കടലിടുക്കിൽ വർധിച്ചു വരുന്ന സമ്മർദ്ദവും എണ്ണവില കുത്തനെ ഉയരാൻ കാരണമായെന്നും ചെങ്കടലിനും അറേബ്യൻ കടലിനും ഇടയിലുള്ള ബാബ്-അൽ -മന്ദേബ് കടലിടുക്ക് ഇപ്പോൾ അടച്ചു പൂട്ടലിന്‍റെ വക്കിലാണെന്നും ഈ സ്ഥിതി തുടർന്നാൽ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാകുമെന്നും അന്താരാഷ്ട്ര ഊർജ ഏജൻസി (ഐഇഎ) എക്സിക്യൂട്ടീവ് ഡയറക്റ്റർ ഫാത്തിഹ് ബിറോൾ മുന്നറിയിപ്പു നൽകി.
ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണ ഗതാഗതം പുനരാരംഭിച്ചില്ലെങ്കിൽ ലോകം വലിയ പ്രതിസന്ധിയെ നേരിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. വ്യാഴാഴ്ച കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ നടന്ന ഒരു യോഗത്തിൽ സംസാരിക്കവേ എണ്ണ സുരക്ഷ ഇപ്പോഴും ഗുരുതരമായ ഒരു പ്രശ്നമാണെന്ന് ബിറോൾ പറഞ്ഞു. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിൽ നമ്മൾ കൂടുതൽ പ്രതിസന്ധിയിലാകുമെന്നും ബിറോൾ പറഞ്ഞു. ഇറാൻ യുഎസുമായി ചർച്ചകൾ തുടരുകയാണെന്നും കരാറിലെത്താൻ ലക്ഷ്യമിടുന്നതായും വൈറ്റ് ഹൗസ് അറിയിച്ചതിനു പിന്നാലെയാണ് ബിറോളിന്‍റെ പ്രസ്താവന. ഫെബ്രുവരി 28ന് യുഎസും ഇസ്രയേലും ഇറാനെ ആക്രമിച്ചതിനു ശേഷം വളരെക്കാലമായി ബാധിക്കപ്പെടുകയും ഹോർമൂസ് അടച്ചിടപ്പെടുകയും ചെയ്തു.