സംഘർഷം എട്ടാം ദിനത്തിൽ; ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ച് ഇറാൻ
ടെൽ അവീവ്: സംഘർഷം എട്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇസ്രയേലിനെതിരേ ക്ലസ്റ്റർ ബോംബുകൾ പ്രയോഗിച്ച് ഇറാൻ. സംഘർഷത്തിൽ ഇതാദ്യമായാണ് ഇറാൻ ക്ലസ്റ്റർ ബോംബ് പ്രയോഗിക്കുന്നതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇതിൽ ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ ഉണ്ടായിട്ടില്ല.
ക്ലസ്റ്റർ ബോംബുകൾ മധ്യ ഇസ്രയേലിൽ 8 കിലോമീറ്ററോളം ചുറ്റളവിൽ പതിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇത് വൻ നാശനഷ്ടത്തിനിടയാക്കിയതായാണ് സൂചന. ഇസ്രയേൽ ജനങ്ങൾക്ക് ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയതായും റിപ്പോർട്ടുണ്ട്.
അതേസമയം, ഇറാന്‍റെ വ്യോമാക്രമണത്തിൽ ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം തകർന്നിട്ടുണ്ട്. വെള്ളിയാഴ്ച പുലർച്ചെ നടത്തിയ ആക്രമണത്തിലാണ് പ്രതിരോധം തകർത്തത്. ഇസ്രയേൽ തന്നെ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഏറെ അപകടം പിടിച്ച, വിനാശകാരിയായ ആയുധമാണ് ക്ലസ്റ്റർ ബോംബ്. മിസൈലുകളിൽ പോർമുനയായി സ്ഥാപിക്കുന്ന ക്ലസ്റ്റർ ബോംബ് തൊടുക്കുമ്പോൾ ഒന്നാണെങ്കിലും ലക്ഷ്യസ്ഥാനത്ത് പതിക്കുമ്പോൾ അത് നൂറു ബോംബുകളായാണ് പതിക്കുക. ഇതിന്‍റെ ആഘാതം വളരെ വലുതും വ്യാപ്തിയേറിയതുമായിരിക്കും.
2008 ൽ അന്താരാഷ്ട്ര തലത്തിൽ നിരോധിച്ച ആയുധമാണ് ക്ലസ്റ്റർ ബോംബ്. ഇവയുടെ നിർമാണം, സംഭരണം, കൈമാറ്റം, ഉപയോഗം എന്നിവ നിരോധിക്കുന്ന കരാറിൽ 111 രാജ്യങ്ങൾ ഒപ്പു വച്ചിട്ടുണ്ട്. എന്നാൽ, ഇതിൽ ഇറാനും ഇസ്രയേലും ഒപ്പു വച്ചിട്ടില്ല.