ജപ്പാനിൽ 'മെഗാക്വേക്ക്' മുന്നറിയിപ്പ്; വമ്പൻ സുനാമി ആഞ്ഞടിക്കും, ലക്ഷങ്ങൾ മരിക്കും! ഇന്ത്യയും ഭയക്കണോ?
കഴിഞ്ഞ ദിവസം 7.5 തീവ്രതയിലുണ്ടായ ഭൂകമ്പത്തിന് പിന്നാലെ ജപ്പാനെ ആശങ്കയിലാക്കിക്കൊണ്ട് മെഗാക്വേക്ക് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. ജപ്പാൻ കാലാവസ്ഥ ഏജൻസിയായ ജെഎംഎ ആണ് മെഗാക്വേക്ക് അപൂർവ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
തിങ്കളാഴ്ചയാണ് ജപ്പാനിലെ ഹൊക്കൈഡോയ്ക്ക് സമീപം 7.5 തീവ്രതയിൽ പ്രകമ്പനമുണ്ടായത്. ഇത് പരിമിതമായ നാശനഷ്ടമാണ് ജപ്പാനിലുണ്ടാക്കിയത്. എന്നാൽ പസഫിക് തീരത്തുണ്ടായ പ്രകമ്പനം പ്രദേശത്ത് വലിയൊരു ഭൂകമ്പത്തിന് കാരണമായേക്കാൻ സാധ്യതയുണ്ടെന്നാണ് ജെഎംഎയുടെ വിലയിരുത്തൽ.
ഭൂകമ്പമാപിനിയിൽ 8നു മുകളിൽ തീവ്രത രേഖപ്പെടുത്തുന്ന ശക്തിയേറിയ ഭൂചലനങ്ങളെയാണ് മെഗാക്വേക്ക് എന്ന് വിളിക്കുന്നത്. അതി വിനാശകാരികളായിരിക്കും ഇത്തരം ഭൂകമ്പങ്ങൾ. 2011ൽ 9 തീവ്രതയിലുണ്ടായ ഭൂകമ്പം ജപ്പാനിൽ വൻ ദുരന്തമാണ് വിതച്ചത്. ഫുക്കുഷിമ ആണവദുരന്തത്തിന് ഇത് കാരണമായി. അന്ന് 20,000 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്.
ഇത്തവണ മെഗാക്വേക്ക് സംഭവിക്കുകയാണെങ്കിൽ വൻ നാശമുണ്ടാകുമെന്നാണ് വിലയിരുത്തൽ. ഭൂകമ്പത്തെ തുടർന്ന് വമ്പൻ സുനാമിയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. 98 അടി ഉയരത്തിൽ തിരമാലകൾ ഉണ്ടാകുന്ന സുനാമി ലക്ഷക്കണക്കിന് പേരുടെ ജീവനെടുത്തേക്കും. മുന്നറിയിപ്പ് വന്നതോടെ ജപ്പാൻ ഭരണകൂടം മുന്നൊരുക്കങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.
ഇന്ത്യ ഭയക്കേണ്ടതുണ്ടോ?
വടക്കു പടിഞ്ഞാറൻ പസഫിക്ക് മേഖലയിലുണ്ടാകുന്ന മെഗാക്വേക്കുകൾ പ്രധാനമായി ജപ്പാനേയും റഷ്യയിലെ കിഴക്കൻ മേഖലകളിലുമായി സുനാമിക്ക് കാരണമാകുന്നത്. 2004ലാണ് ഇന്ത്യയിൽ ഏറ്റവും വലിയ സുനാമി തിരകൾ ആഞ്ഞടിച്ചത്. സുമാത്രയിലുണ്ടായ 9.1 തീവ്രതയിലെ ഭൂകമ്പമാണ് അന്ന് ഇന്ത്യൻ തീരങ്ങളിൽ സുനാമിക്ക് കാരണമായത്. പസഫിക് മേഖലകളിലെ ഭൂകമ്പം ഇന്ത്യൻ തീരങ്ങളെ ബാധിക്കില്ല.