താകു ഇറ്റോ
ടോക്യോ: നിരുത്തരവാദപരമായ പ്രസ്താവനയുടെ പേരിൽ രാജി വച്ച് ജാപ്പനീസ് കാർഷിക വകുപ്പ് മന്ത്രി താകു ഇറ്റോ. അനുയായികൾ സമ്മാനമായി നൽകുന്നതു കൊണ്ട് ഇന്നേവരെ പണം കൊടുത്ത് അരി വാങ്ങേണ്ടി വന്നിട്ടില്ലെന്ന മന്ത്രിയുടെ പ്രസ്താവനയാണ് പ്രതിഷേധങ്ങൾക്കിടയാക്കിയത്. ജപ്പാനിൽ പരമ്പരാഗത ഭക്ഷണമായ അരിയുടെ വില റെക്കോഡ് ഭേദിച്ച് ഉയരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന. പ്രതിഷേധമിരമ്പിയതോടെ മന്ത്രിയുടെ രാജിക്കുള്ള സമ്മർദമേറി.
പ്രധാനമന്ത്രി ഷിഗേരു ഇഷിബയുടെ നേതൃതൃത്വത്തിലുള്ള സർക്കാരിന് അംഗബലം താരതമ്യേന കുറവാണ്. ജൂലൈയിൽ രാജ്യം വീണ്ടുമൊരു പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണ്. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ ഇഷിബ സർക്കാരിന് പടിയിറങ്ങേണ്ടി വരും. ഈ സാഹചര്യത്തിലാണ് താകു ഇറ്റോ രാജി സമർപ്പിച്ചിരിക്കുന്നത്. അരിവില ഉയരുന്ന സാഹചര്യത്തിൽ ജനങ്ങൾ ബുദ്ധിമുട്ടനുഭവിക്കുമ്പോൾ തീർത്തും ഉചിതമല്ലാത്ത ഒരു പരാമർശമാണ് താൻ നടത്തിയതെന്നും. അധികൃതർ അരി വില കുറയ്ക്കാനും വിതരണം വർധിപ്പിക്കാനുമായി പ്രയത്നിക്കുമ്പോൾ താനൊരിക്കലും അത്തരത്തിലൊരു പരാമർശം നടത്തരുതായിരുന്നുവെന്നും രാജി സമർപ്പിച്ചതിനു ശേഷ ഇറ്റോ മാധ്യമങ്ങളോട് പറഞ്ഞു.
അരി വില വർധിച്ചതിനു പിന്നാലെ ജാപ്പനീസ് സർക്കാർ കരുതൽ ശേഖരത്തിൽ നിന്ന് ടൺ കണക്കിന് അരിയാണ് കുറച്ചു മാസങ്ങൾക്കിടെ വിതരണം ചെയ്തത്.
നിലവിലെ പരിസ്ഥിതി മന്ത്രി ഷിൻജിറോ കോയ്സുമിയായിരിക്കും കാർഷിക വകുപ്പ് താത്കാലികമായി കൈകാര്യം ചെയ്യുക.