യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് അടച്ച റഷ്യൻ വിമാനത്താവളങ്ങൾ തുറന്നു
FILE PHOTO
മോസ്കോ: റഷ്യൻ തലസ്ഥാനമായ മോസ്കോയെ ലക്ഷ്യമിട്ട് യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണത്തെ തുടർന്ന് അടച്ച വിമാനത്താവളങ്ങൾ റഷ്യ തുറന്നു. മോസ്കോ നഗരത്തിലെ നാലു വിമാനത്താവളങ്ങളാണ് ഞായറാഴ്ച താൽക്കാലികമായി റഷ്യ അടച്ചിട്ടത്. തുടർന്ന് മണിക്കൂറുകൾക്കുള്ളിൽ വിമാനത്താവളങ്ങളുടെ പ്രവർത്തനം പുനരാരംഭിച്ചു. അന്താരാഷ്ട്ര ,ആഭ്യന്തര സർവീസുകൾ ഓപ്പറേറ്റ് ചെയ്യുന്ന നാലു വിമാനത്താവളങ്ങളുടെ പ്രവർത്തനമാണ് തടസപ്പെട്ടത്.
നഗരത്തിലെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കിയതിനാലാണ് വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തി വച്ചതെന്ന് റഷ്യൻ അധികൃതർ വ്യക്തമാക്കി. എന്നാൽ ആക്രമണത്തെ കുറിച്ച് യുക്രെയ്ൻ പ്രതികരിച്ചില്ല. നാലു മണിക്കൂറിനുള്ളിൽ യുക്രെയ്ൻ തൊടുത്ത 130 ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധ യൂണിറ്റുകൾ നശിപ്പിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.