വാഷിങ്ടണ്‍: എഫ്ബിഐ ഡയറക്റ്ററായി മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനും ഇന്ത്യന്‍ വംശജനുമായ കാഷ് പ്രമോദ് വിനോദ് പട്ടേൽ ചുമതലയേറ്റു. ഭഗവത് ഗീതയിൽ കൈവച്ചായിരുന്നു കാഷ് പട്ടേൽ സത്യപ്രതിജ്ഞ ചെയ്തത്. ഇതോടെ ഫ്ബിഐയെ നിയിക്കുന്ന ആദ്യ ഇന്ത‍്യന്‍- അമെരിക്കന്‍ വംശജനായി നാൽപ്പത്തിനാലുകാരനായ പട്ടേൽ.
വ്യാഴാഴ്ച ചേർന്ന സെനറ്റിൽ 49നെതിരേ 51 വോട്ടുകൾക്കാണു കാഷ് പട്ടേലിന്‍റെ നിയമനത്തിന് അനുമതി നൽകിയത്. റിപ്പബ്ലിക്കൻ അംഗങ്ങളായ സൂസൻ കോളിൻസും ലിസ മുർക്കോവ്സ്കിയും പട്ടേലിനെ എതിർത്തു. രാഷ്‌ട്രീയ ശത്രുക്കൾക്കെതിരേ നടപടിയെടുക്കാനാണു ട്രംപ്, പട്ടേലിനെ ഉപയോഗിക്കുന്നതെന്ന് ഡെമൊക്രറ്റുകൾ ആരോപിച്ചിരുന്നു.
യുഎസിന്‍റെ ശത്രുക്കൾക്കെതിരേയാകും തന്‍റെ പ്രവർത്തനമെന്നാണു പട്ടേലിന്‍റെ പ്രഖ്യാപനം. ഡീപ് സ്റ്റേറ്റ് സംഘത്തിന്‍റെ പട്ടിക തന്‍റെ പക്കലുണ്ടെന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു. ട്രംപ് അധികാരമേറ്റ് ഒരുമാസത്തിനിടെ പതിനെട്ടാമത്തെ നിയമനമാണു പട്ടേലിന്‍റേത്. 10 വർഷമാണ് എഫ്ബിഐ ഡയറക്റ്ററുടെ കാലാവധി. 2017ൽ നിയമിതനായ ക്രിസ്റ്റഫർ വാരി, ട്രംപ് പ്രസിഡന്‍റായതോടെ രാജിവച്ചിരുന്നു. ഇതേത്തുടർന്നാണു നിയമനം. 30,000ലേറെ ജീവനക്കാരാണ് എഫ്ബിഐയിലുള്ളത്.
ആദ്യ ട്രംപ് സര്‍ക്കാരില്‍ നാഷണല്‍ ഇന്‍റലിജന്‍സ്, പ്രതിരോധവകുപ്പ് ഉപദേഷ്‌ടാവായിരുന്നു ഇദ്ദേഹം. ഗുജറാത്തിലാണ് കുടുംബവേരുകള്‍. റിച്ച്‌മെന്‍റ് സര്‍വകലാശാലയില്‍നിന്ന് ക്രിമിനല്‍ ജസ്റ്റിസ്, റേസ് സര്‍വകലാശാലയില്‍ നിന്ന് നിയമ ബിരുദം എന്നിവ നേടയിട്ടുണ്ട്. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളെജ് ലണ്ടനില്‍ നിന്ന് അന്താരാഷ്‌ട്ര നിയമത്തിലും ബിരുദം നേടി.