കംബോഡിയയിലും വ്യാജ ഇന്ത്യൻ പൊലീസ് സ്റ്റേഷനും ഗാന്ധിജിയുടെ ചിത്രവും
file photo
കംപോട്ട: രാജ്യാന്തര തലത്തിൽ വൻ തോതിൽ നടക്കുന്ന ഓൺലൈൻ തട്ടിപ്പ് സംബന്ധിച്ചുള്ള പരിശോധനയിൽ കംബോഡിയയിൽ വ്യാജ ഇന്ത്യൻ പൊലീസ് സ്റ്റേഷനും ഗാന്ധിജിയുടെ ചിത്രവും കണ്ടെത്തി. ഇന്ത്യക്കാരെ ഉൾപ്പടെ വൻ തോതിൽ തട്ടിപ്പിനു ലക്ഷ്യമിട്ടുള്ള വൻ സംഘമാണ് ഇതിനു പിന്നിലെന്ന് കംബോഡിയൻ സർക്കാർ വ്യക്തമാക്കി.
ചുരുങ്ങിയ ആഴ്ചകൾക്കുള്ളിൽ ഏകദേശം 200 തട്ടിപ്പ് കേന്ദ്രങ്ങൾ പൂട്ടിച്ചതായി കംബോഡിയൻ സർക്കാർ അറിയിച്ചു. വിയറ്റ്നാം അതിർത്തിക്കടുത്തുള്ള കംപോട്ട് പ്രവിശ്യയിലെ ഒരു കേന്ദ്രത്തിൽ നടന്ന പരിശോധനയിലാണ് ഒരു വ്യാജ ഇന്ത്യൻ പൊലീസ് സ്റ്റേഷനും മഹാത്മാഗാന്ധിയുടെ ചിത്രവും കണ്ടെത്തിയത്.
ആളുകളെ ഭീഷണിപ്പെടുത്തി പണം തട്ടാനാണ് ഇത്തരം വ്യാജ സംവിധാനങ്ങൾ ഇവർ ഒരുക്കിയിരുന്നത്. കംപോട്ടിലെ മൈ കാസിനോ എന്ന കെട്ടിട സമുച്ചയത്തിലാണ് വ്യാജ പൊലീസ് സ്റ്റേഷൻ കണ്ടെത്തിയത്. ഇവിടെ കംപ്യൂട്ടറുകളുടെയും ഫോണുകളുടെയും വൻ ശേഖരം ഉണ്ടായിരുന്നു.
തായ് ലന്‍ഡിലെയും ഇന്ത്യയിലെയും ആളുകളെ വിളിക്കാൻ പ്രത്യേക സ്റ്റുഡിയോ ബൂത്തുകളും തയാറാക്കിയിരുന്നു. യൂണിഫോമും പൊലീസ് സ്റ്റേഷന്‍റെ പശ്ചാത്തലവും ഉപയോഗിച്ച് വീഡിയോ കോളുകൾ ചെയ്താണ് ഇവർ ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നത്.
ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചതിലൂടെ ഇന്ത്യക്കാരായ ഇരകളിൽ വിശ്വാസം ജനിപ്പിക്കാനാണ് ഇവർ ശ്രമിച്ചതെന്ന് കരുതപ്പെടുന്നു. ഇത്തരത്തിൽ വ്യാജ പൊലീസ് ഓഫീസർമാരായി ചമഞ്ഞാണ് കോടിക്കണക്കിന് രൂപ സംഘം തട്ടിയെടുത്തിരുന്നത്.
കംബോഡിയൻ ഓൺലൈൻ തട്ടിപ്പ് പ്രതിരോധ കമ്മീഷൻ അധ്യക്ഷൻ ഛായ് സിന ആണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്. ഇതു വരെ 190 ഓളം കേന്ദ്രങ്ങൾ അധികൃതർ പൂട്ടി. ഈ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട 173 കുറ്റവാളികളെ അറസ്റ്റ് ചെയ്യുകയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള 11,000 തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു.