അമേരിക്കയിലെ യെമൻ അംബാസഡർ ജമീല അലി രാജ
വാഷിങ്ടൺ: ചെങ്കടലിലും ഗൾഫ് ഒഫ് ഏദനിലും ഹൂതി വിമതർ നടത്തുന്ന ആക്രമണങ്ങൾ ഒറ്റപ്പെട്ട കടൽക്കൊള്ള സംഭവങ്ങളല്ലെന്നും പശ്ചിമേഷ്യയിൽ സ്വാധീനം ഉറപ്പിക്കാനുള്ള ഇറാന്‍റെ വിശാലമായ തന്ത്രങ്ങളുടെ ഭാഗമാണെന്നും അമെരിക്കയിലെ യെമൻ അംബാസിഡർ ജമീല അലി രാജ ആരോപിച്ചു. വാഷിങ്ടണിലെ മിഡിൽ ഈസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ.
യെമൻ ഔദ്യോഗിക വാർത്താ ഏജൻസിയായ സബയാണ് ഈ വിവരങ്ങൾ പുറത്തു വിട്ടത്. യെമനിലെ സമാധാന ശ്രമങ്ങളെ തകർക്കുകയും അന്താരാഷ്ട്ര ശ്രമങ്ങളെ തകർക്കുകയും അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനു ഭീഷണി ഉയർത്തുകയുമാണ് ഇറാന്‍റെ പിന്തുണയുള്ള ഹൂതി മിലിഷ്യകൾ ചെയ്യുന്നത്. യെമന്‍റെ ദേശീയ താൽപര്യങ്ങളെക്കാൾ ടെഹ്റാന്‍റെ രാഷ്ട്രീയ അജണ്ട നടപ്പിലാക്കാനാണ് ഇവർ ശ്രമിക്കുന്നത്.
2022 മുതൽ എണ്ണ കയറ്റുമതി കേന്ദ്രങ്ങൾക്കു നേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾ കാരണം യെമൻ സർക്കാരിന് ഏകദേശം അറുനൂറു കോടി ഡോളറിന്‍റെ വരുമാന നഷ്ടമുണ്ടായതായും അവർ വ്യക്തമാക്കി. യെമൻ തലസ്ഥാനമായ സന ഉൾപ്പടെയുള്ള വടക്കൻ മേഖലകൾ നിയന്ത്രിക്കുന്ന ഹൂതികൾ ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് 2023 അവസാനത്തോടെ കപ്പലുകൾക്കു നേരെ ആക്രമണം ആരംഭിച്ചത്. എന്നാൽ ഈ നടപടികൾ യെമന്‍റെ സാമ്പത്തിക ഭദ്രത തകർക്കുകയും അന്താരാഷ്ട്ര തലത്തിൽ സുരക്ഷാ ഭീഷണി സൃഷ്ടിക്കുകയും ചെയ്തുവെന്ന് അംബാസിഡർ ചൂണ്ടിക്കാട്ടി.