യുഎസ് വ്യോമഗതാഗതം താറുമാറാക്കി ശീതക്കാറ്റ്
file photo
അതിശക്തമായ ശീതക്കാറ്റിനെ തുടർന്ന് അമെരിക്കയിൽ വ്യോമ ഗതാഗതം മിക്കവാറും താറുമാറായി. മുമ്പെങ്ങുമില്ലാത്ത വിധം 1800ലധികം വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നു. വിമാന ട്രാക്കിങ് വെബ്സൈറ്റായ ഫ്ലൈറ്റ് അവയറിന്‍റെ കണക്ക് അനുസരിച്ച് ഏതാണ്ട് 22,000 ത്തിലധികം വിമാനങ്ങളാണ് വൈകി ഓടുന്നത്. തിരക്കേറിയ അവധിക്കാലത്ത് സർവീസുകൾ മുടങ്ങിയത് ആയിരക്കണക്കിന് യാത്രക്കാരെയാണ് പെരുവഴിയിൽ ആക്കിയത്.
ന്യൂയോർക്കിലെ സുപ്രധാന വിമാനത്താവളങ്ങളായ ജോൺ. എഫ്. കെന്നഡി, നെവാർക്ക് ലിബർട്ടി, ലാഗ്വാർഡിയ എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളെയാണ് പ്രതികൂല കാലാവസ്ഥ ഏറ്റവും കൂടുതൽ ബാധിച്ചത്. ശീതക്കാറ്റ് കടുത്തതോടെ അമെരിക്കൻ എയർലൈൻസ്, യുണൈറ്റഡ് എയർലൈൻസ് തുടങ്ങിയ പ്രമുഖ വിമാനക്കമ്പനികൾ യാത്രക്കാർക്ക് ടിക്കറ്റ് മാറ്റുന്നത് അടക്കം പ്രത്യേക ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
മഞ്ഞു വീഴ്ച ഇനിയും ശക്തമാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിനെ തുടർന്ന് റോഡ് ഗതാഗതത്തിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചിലയിടങ്ങളിൽ ശനിയാഴ്ച രാവിലെ വരെ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റി വയ്ക്കണമെന്നും വിമാനത്താവളത്തിലേയ്ക്കു പുറപ്പെടും മുമ്പേ സർവീസുകൾ ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.