ഇറാനു നേർക്ക് ആക്രമണമുണ്ടായാൽ യുഎസ് താവളങ്ങൾക്കു നേരെ തിരിച്ചടിയെന്ന് ഖമെയ്നി
file photo
ടെഹ്റാൻ: യുഎസ്-ഇറാൻ സംഘർഷം തുടരുന്നതിനിടെ ഇറാനിൽ ആയത്തുള്ള അലി ഖമെയ്നിക്കെതിരെയുള്ള പ്രതിഷേധങ്ങൾ വീണ്ടും ശക്തം. അമെരിക്ക ഇറാനു നേരെ ആക്രമണം നടത്തിയാൽ മിഡിൽ ഈസ്റ്റിലെ അമെരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ശക്തമായ ആക്രമണം നടത്തുമെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി.
ടെഹ്റാനെ ആക്രമിക്കാൻ വാഷിങ്ടൺ തീരുമാനിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാന്‍റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി മുന്നറിയിപ്പു നൽകി. അമെരിക്ക തങ്ങൾക്കെതിരെ ബലപ്രയോഗം നടത്തിയാൽ ഇറാൻ അമെരിക്കൻ താവളങ്ങൾ ലക്ഷ്യമിടുമെന്നും ഒരു അഭിമുഖത്തിൽ ലാരിജാനി പറഞ്ഞു.
ഇതിനിടെ ഖമെയ്നിയുടെ ഭരണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പല ലോകരാജ്യങ്ങളിലും പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു. മ്യൂണിക്ക്, ലോസ് ആഞ്ചലസ്, ടൊറന്‍റോ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ ആളുകൾ എത്തിയത്. ടെൽ അവീവ്, ലിസ്ബൺ, സിഡ്നി, ലണ്ടൻ തുടങ്ങിയ നഗരങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നു.
മ്യൂണിക്കിൽ ഇറാനിൽ നിന്നും നാടുകടത്തപ്പെട്ട കിരീടാവകാശി റെസ പഹ് ലവിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ ആയിരങ്ങൾ പങ്കെടുത്തു. അഴിമതി നിറഞ്ഞ, അടിച്ചമർത്തുന്ന, കുട്ടികളെ കൊല്ലുന്ന ഭരണകൂടത്തിന് വിപരീതമായി ഇറാനിൽ നമ്മൾ എത്ര മഹത്തായ ഒരു രാഷ്ട്രമാണെന്ന ലോകത്തിനു മുന്നിൽ തെളിയിക്കും എന്ന് പ്രതിഷേധ യോഗത്തിൽ പഹ് ലവി പറഞ്ഞു. ലോസ് ആഞ്ചലസിൽ പഹ് ലവിയുടെ മകൾ നൂർ പഹ് ലവി ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു.