പാരിസിലെ ലൂവ്റ് മ്യൂസിയത്തിൽ മോഷണം; മ്യൂസിയം അടച്ചു
പാരിസ്: മോഷണം നടന്നതിനെത്തുടർന്ന് ഫ്രാൻസിലെ പ്രശസ്തമായ ലൂവ്റ് മ്യൂസിയം അടച്ചു. നെപ്പോളിയൻ ചക്രവർത്തിയുടെയും ചക്രവർത്തിനിയുടെയും ആഭരണ ശേഖരത്തിൽ നിന്ന് ലൂവ്റിൽ സൂക്ഷിച്ചിരുന്ന 9 ആഭരണങ്ങൾ കവർച്ച ചെയ്യപ്പെട്ടു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. മ്യൂസിയത്തിൽ രാവിലെ ഒരു മോഷണം നടന്നതായി ഫ്രാൻസിന്‍റെ സാംസ്കാരിക മന്ത്രി റാച്ചിഡ ഡേറ്റി എക്സിൽ കുറിച്ചിട്ടുണ്ട്. അതേ സമയം അസാധാരണമായ കാരണങ്ങളാൽ മ്യൂസിയം അടച്ചിടുന്നുവെന്നാണ് ലൂവ്റ് നൽകുന്ന വിശദീകരണം. അന്വേഷണം ആരംഭിച്ചു. നിർമാണ പ്രവർത്തനം നടക്കുന്ന കെട്ടിടം വഴി എലിവേറ്ററിലൂടെ നേരിട്ട് അപോളോ ഗ്യാലക്സിയിലെത്തിയ മോഷ്ടാക്കാൾ ജനൽ തകർത്ത് ആഭരണം മോഷ്ടിച്ചുവെന്നാണ് കണ്ടെത്തൽ.
ലിയോണാഡോ ഡാവിഞ്ചിയുടെ മോണാലിസ ഉൾപ്പെടെയുള്ള ലോക പ്രശസ്ത കലാകാരന്മാർ വരച്ച ചിത്രങ്ങൾ ഉൾപ്പെടെ നിരവധി അമൂല്യ വസ്തുക്കളാണ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്നത്. ലൂവ്റിൽ മോഷണവും മോഷണശ്രമവും നടക്കുന്നത് ഇതാദ്യമായല്ല.
1911ൽ നടന്ന മോഷണത്തിൽ ഫ്രെയിമിനുള്ളിൽ നിന്ന് മോണാലിസ ചിത്രം നഷ്ടപ്പെട്ടിരുന്നു. രണ്ട് വർഷത്തിനു ശേഷമാണ് പെയിന്‍റിങ് വീണ്ടെടുത്തത്. 1983ലും മോഷണം നടന്നിരുന്നു. ശിൽപ്പങ്ങളും ചിത്രങ്ങളും ആഭരണങ്ങളും മറ്റു വസ്തുക്കളും ഉൾപ്പെടെ 33,000 വസ്തുക്കളാണ് മ്യൂസിയത്തിൽ ഉള്ളത്. ദിവസവും 30,000 ത്തിൽ പരം ആളുകളാണ് മ്യൂസിയം സന്ദർശിക്കാറുള്ളത്.