പാക്കിസ്ഥാനിൽ 11കാരന് വിചാരണ
Representative image
കറാച്ചി: പാക്കിസ്ഥാനിലെ കറാച്ചിയിൽ ഷോപ്പിങ് കോംപ്ലക്സിൽ 72 പേരുടെ മരണത്തിനിടയാക്കിയ വൻ തീപിടിത്തത്തിൽ പ്രതി ചേർക്കപ്പെട്ട 11 വയസുകാരന് വിചാരണ. ജനുവരി 17നാണ് കറാച്ചിയെ നടുക്കിയ വൻ തീപിടിത്തമുണ്ടായത്.
കറാച്ചിയിലെ വാണിജ്യ കേന്ദ്രമായ സാദറിലെ എം.എ. ജിന്ന റോഡിലെ ഗുൽ പ്ലാസ ഷോപ്പിങ് സമുച്ചയത്തിലാണ് അഗ്നിബാധ ഉണ്ടായത്. ഒരാഴ്ച എടുത്താണ് അഗ്നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കിയത്.
ശനിയാഴ്ച സമർപ്പിച്ച കുറ്റപത്രത്തിലാണ് അച്ഛനും മറ്റു നാലു പേർക്കുമൊപ്പം 11കാരനെയും പ്രതി ചേർത്തത്. തീപിടിത്തത്തിനു പിന്നാലെ ഇവരെല്ലാം ഒളിവിൽ പോയിരുന്നു. ഷോപ്പിങ് സമുച്ചയത്തിൽ കൃത്രിമ പൂക്കൾ വിൽക്കുന്ന കടയുടെ ഉടമസ്ഥനായിരുന്നു കുട്ടിയുടെ അച്ഛൻ. കുട്ടിയെ കട നോക്കാൻ ഏൽപ്പിച്ച് അച്ഛൻ പുറത്തുപോയപ്പോഴാണ് തീപിടിത്തം ഉണ്ടായത്. കുട്ടി തീപ്പെട്ടി കത്തിച്ച് കളിക്കുന്നതിനിടെ തീപിടിത്തം ഉണ്ടാവുകയായിരുന്നെന്ന് പൊലീസ് പറയുന്നു. ഇതേ തുടർന്നാണ് കുട്ടിയെയും പ്രതി ചേർത്തത്. കുട്ടിയെ കോടതിയിൽ മറ്റുള്ളവർക്കൊപ്പം വിചാരണയ്ക്ക് വിധേയനാക്കുമെന്ന് ജില്ലാ പ്രോസിക്യൂട്ടർ അബ്ദുൾ റസാഖ് ഗുജ്ജർ പറഞ്ഞു. ഷോപ്പിങ് സമുച്ചയത്തിന്‍റെ മാനേജിങ് കമ്മിറ്റി അംഗങ്ങളായ തൻവീർ പാസ്ത, അമർ ഇസ്മായിൽ, മുഹമ്മദ് റംസാൻ, മുഹമ്മദ് അമീൻ എന്നിവരാണ് മറ്റു പ്രതികൾ.
തീപിടിത്തത്തിൽ 72 പേർക്ക് ജീവൻ നഷ്ടപ്പെട്ടതിനു പുറമെ എട്ടു പേർക്ക് പരുക്കേൽക്കുകയും 1,153 കടകൾ കത്തിനശിക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ ജുഡീഷ്യൽ കമ്മിഷനും അന്വേഷണം നടത്തിയിരുന്നു. ജുഡീഷ്യൽ കമ്മിഷന്‍റെ റിപ്പോർട്ട് പിന്നീട് കോടതിയിൽ സമർപ്പിക്കും.