ട്രംപ്-പുടിൻ ഫോൺ സംഭാഷണം
വാഷിങ്ടൺ: അമെരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം തുടരുന്നതിനിടെ റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനും അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ നിർണായക ചർച്ച നടന്നു. 90 മിനിറ്റോളം നീണ്ട ഫോൺ സംഭാഷണത്തിൽ ഇറാൻ യുദ്ധം, യുക്രെയ്ൻ സംഘർഷം, വൈറ്റ് ഹൗസുമായി ബന്ധപ്പെട്ട ചടങ്ങിലുണ്ടായ വെടി വയ്പ്,
തുടങ്ങിയ വിഷയങ്ങൾ ചർച്ചയായി. സംഭാഷണം സൗഹൃദപരവും ബിസിനസ് രീതിയിലുള്ളതും ആയിരുന്നതായി റഷ്യ വിശേഷിപ്പിച്ചു. വാഷിങ്ടണിലെ ഉന്നത തല ചടങ്ങിനിടെ ട്രംപിന് നേരെയുണ്ടായ വധശ്രമത്തെ പുടിൻ അപലപിക്കുകയും ട്രംപിന് പിന്തുണ അറിയിക്കുകയും ചെയ്തു. ഇറാനുമായുള്ള വെടിനിർത്തൽ കരാർ നീട്ടാനുള്ള ട്രംപിന്‍റെ തീരുമാനത്തെ റഷ്യൻ നേതാവ് പിന്തുണച്ചു.
ഇറാന്‍റെ ആണവ പദ്ധതിയെ കുറിച്ചും ഇരു നേതാക്കളും സംസാരിച്ചു. ഇറാൻ വിഷയത്തിൽ പുടിൻ ചില നിർദേശങ്ങൾ ട്രംപിനു മുന്നിൽ വച്ചതായും റിപ്പോർട്ടുകളുണ്ട്. യുക്രെയ്ൻ വിഷയത്തിൽ സംഘർഷം പരിഹരിക്കുന്നതിനുള്ള കരാറിന് അടുത്തെത്തിയതായി ട്രംപ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. അടുത്ത മാസം നടക്കാനിരിക്കുന്ന വിക്റ്ററി ഡേ ആഘോഷ വേളയിൽ യുക്രെയ്നിൽ വെടിനിർത്തൽ വേണമെന്ന പുടിന്‍റെ നിർദേശത്തോട് ട്രംപ് അനുകൂലമായി പ്രതികരിച്ചതായാണ് വിവരം.
ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, ഊർജ സഹകരണത്തെ കുറിച്ചും ചർച്ചകൾ നടന്നു. പ്രസിഡന്‍റ് ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്പോണ്ടന്‍റ്സ് അസോസിയേഷൻ ഡിന്നറിനിടെയുണ്ടായ സുരക്ഷാ വീഴ്ചയ്ക്ക് തൊട്ടു പിന്നാലെയാണ് പുടിന്‍റെ ഫോൺ കോൾ എത്തിയത്.