ഒരു വാർത്താ പരിപാടിക്കിടെ സിയോൾ റെയിൽവേ സ്റ്റേഷനിൽ കിം ജോങ് ഉന്നും വ്ലാഡിമിർ പുടിനും ഒരു ടിവി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടപ്പോൾ
മോസ്കോ: യുക്രയ്നിനെതിരായ യുദ്ധത്തിന് റഷ്യയിലേക്ക് സൈന്യത്തെ അയച്ച് ഉത്തര കൊറിയ. പരസ്പര പ്രതിരോധ ഉടമ്പടി പ്രകാരമാണ് റഷ്യയിലേക്ക് സൈനികരെ അയയ്ക്കാൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ തീരുമാനിച്ചതെന്ന് ഭരണകക്ഷിയായ വർക്കേഴ്സ് പാർട്ടിയുടെ സെൻട്രൽ മിലിട്ടറി കമ്മിഷൻ.
ഇതിനിടെ, ഒരു വാർത്താ പരിപാടിക്കിടെ സിയോൾ റെയിൽവേ സ്റ്റേഷനിൽ കിം ജോങ് ഉന്നും വ്ലാഡിമിർ പുടിനും ഒരു ടിവി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടു. കഴിഞ്ഞ മാർച്ചിൽ മാത്രം ഉത്തര കൊറിയ ഏകദേശം 10,000-12,000ത്തിനുമിടയിൽ സൈനികരെയാണ് റഷ്യയിലേക്ക് അയച്ചതെന്ന് യുഎസ്, ദക്ഷിണ കൊറിയ, യുക്രെയ്ൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
എന്നാൽ, തിങ്കളാഴ്ച വരെ ഉത്തര കൊറിയ റഷ്യയിലേക്കുള്ള തങ്ങളുടെ സൈനിക വിന്യാസം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിരുന്നില്ല. കൊല്ലപ്പെട്ടതോ പരിക്കേറ്റതോ ആയ ഉത്തര കൊറിയക്കാരുടെ എണ്ണം 4000 ആണെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വോലോദിമിർ സെലൻസ്കി നേരത്തെ വെളിപ്പെടുത്തിയിരുന്നു. എന്നാൽ, അമെരിക്കൻ കണക്കുകൾ പ്രകാരം ഇത് കേവലം 1200 മാത്രമാണ്.
ഉത്തര കൊറിയൻ സൈനികർ അച്ചടക്കമുള്ളവരും മികച്ച പരിശീലനം നേടിയവരുമാണ്. എന്നാൽ, യുദ്ധ പരിചയക്കുറവും റഷ്യൻ - യുക്രെയ്നിയൻ ഭൂപ്രകൃതിയുമായുള്ള അപരിചിതത്വവും മൂലം ഈ യുദ്ധക്കളങ്ങളിലെ ഡ്രോൺ, പീരങ്കി ആക്രമണങ്ങളിൽ അവർ അതിവേഗം ഇരകൾ ആക്കപ്പെടുന്നു എന്നാണ് യുദ്ധ നിരീക്ഷക മതം.
എന്നാലും ഉത്തര കൊറിയക്കാർ കൂടുതൽ യുദ്ധ പരിചയം നേടുന്നതിനാലും കുർസ്കിനായുള്ള യുദ്ധത്തിലേക്ക് നിരവധി സൈനികരെ അയച്ച് യുക്രെയ്നെ കീഴടക്കാനുള്ള റഷ്യയുടെ തന്ത്രത്തിൽ അവർ നിർണായക ഘടകമാണെന്നുമാണ് യുക്രെയ്ൻ സൈനിക രഹസ്യാന്വേഷണ വിഭാഗങ്ങൾ ഉത്തര കൊറിയൻ സൈനികരെ വിലയിരുത്തുന്നത്.