ലെബനനിൽ രണ്ടു പൈലറ്റ് സോണുകൾ നടപ്പിലാക്കാൻ ഇസ്രയേൽ
റോം: ദക്ഷിണ ലെബനനിൽ നിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിൽ രൂപീകരിച്ച ധാരണയുടെ അടിസ്ഥാനത്തിലുള്ള രണ്ടു പൈലറ്റ് സോണുകൾ നടപ്പിലാക്കാൻ ഇസ്രയേൽ സന്നദ്ധമാണെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിഡിയോൺ സാർ വ്യക്തമാക്കി. ഇറ്റലിയിലെ റോമിൽ ആരംഭിക്കുന്ന പുതിയ ഘട്ട ചർച്ചകൾ ഇതിനു കൂടുതൽ കരുത്തു പകരുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു. ജെറുസലേമിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ മാസം ഇരു രാജ്യങ്ങളും തമ്മിൽ ഒരു ചട്ടക്കൂട് കരാറിൽ ഒപ്പ് വച്ചിരുന്നെങ്കിലും ദക്ഷിണ ലെബനനിലെ ഗ്രാമങ്ങൾ തകർക്കുന്നതും വ്യോമാക്രമണം നടത്തുന്നതും ഇസ്രയേൽ സൈന്യം ഇപ്പോഴും തുടരുകയാണ്. ഈ കരാർ പ്രകാരം ഹിസ്ബുള്ളയുമായി പോരാടാൻ ഇസ്രയേൽ സൈന്യത്തെ വിന്യസിച്ചിരിക്കുന്ന ദക്ഷിണ ലെബനനിലെ ചില പ്രദേശങ്ങളിൽ നിന്ന് അവർ ഘട്ടംഘട്ടമായി പിൻവാങ്ങേണ്ടതുണ്ട്. ഹിസ്ബുള്ള ഈ പ്രദേശങ്ങളിൽ നിന്നു പിൻവാങ്ങിയ ശേഷം പൈലറ്റ് സോണുകൾ എന്നു വിളിക്കപ്പെടുന്ന രണ്ടു ചെറിയ പ്രദേശങ്ങളുടെ പൂർണ നിയന്ത്രണം നിലവിൽ ദുർബലമായ ലെബനൻ ഔദ്യോഗിക സൈന്യത്തിനു കൈമാറാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.