ജർമനിയിൽ ശിക്ഷിക്കപ്പെട്ട നഴ്സ്.
ബെര്‍ലിന്‍: പശ്ചിമ ജര്‍മനിയിലെ ഒരു നഴ്‌സ് രാത്രി ഷിഫ്റ്റുകളില്‍ ജോലിഭാരം കുറയ്ക്കാന്‍ വേണ്ടി മാരകമായ മയക്കുമരുന്നുകളും വേദനസംഹാരികളും നല്‍കി 10 രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ വകവരുത്താന്‍ ശ്രമിക്കുകയും ചെയ്തു. കേസില്‍ നഴ്‌സ് കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. നഴ്‌സിനെ ജീവപര്യന്തം തടവിനു ശിക്ഷിച്ചിരിക്കുകയാണു കോടതി. പ്രായമായവരെയാണു നഴ്‌സ് കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
2023 ഡിസംബറിനും 2024 മേയ് മാസത്തിനും ഇടയില്‍ പശ്ചിമ ജര്‍മനിയിലെ വുര്‍സെലനിലുള്ള ഒരു ആശുപത്രിയില്‍ വച്ചാണ് കൊലപാതകങ്ങള്‍ നടന്നത്. 2024ലാണു നഴ്‌സിനെ അറസ്റ്റ് ചെയ്തത്. 2007ലാണ് നഴ്‌സിങ് പ്രഫഷണലായി ഇയാള്‍ പരിശീലനം പൂര്‍ത്തിയാക്കിയത്.
കൂടുതല്‍ പേര്‍ ഇയാളുടെ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടോ എന്നറിയാന്‍ മൃതദേഹം കുഴിച്ചിട്ടിരിക്കുന്നത് തിരയുകയാണ്. ഇത് നഴ്‌സിന് വീണ്ടും വിചാരണയ്ക്കു വിധേയമാകാനുള്ള സാധ്യതയാണ് ഉയര്‍ത്തിയിരിക്കുന്നത്.
വടക്കന്‍ ജര്‍മനിയിലെ രണ്ട് ആശുപത്രികളിലായി 85 രോഗികളെ കൊലപ്പെടുത്തിയതിന് 2019ല്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മുന്‍ നഴ്സ് നീല്‍സ് ഹോഗലിന്‍റെ കേസുമായി ഈ കേസിനും സമാനതകളുണ്ട്.
1999നും 2005നും ഇടയില്‍ തന്‍റെ പരിചരണത്തിലുള്ള ആളുകള്‍ക്ക് മാരകമായ അളവില്‍ ഹൃദയ മരുന്നുകള്‍ നീല്‍സ് ഹോഗല്‍ നല്‍കിയതായി കോടതി കണ്ടെത്തി. ജര്‍മനിയുടെ ആധുനിക ചരിത്രത്തിലെ ഏറ്റവും ക്രൂരമായ കൊലയാളിയായിട്ടാണു നീല്‍സ് ഹോഗലിനെ കണക്കാക്കപ്പെടുന്നത്.