മിഷിഗൺ പള്ളിയിൽ വെടി വയ്പും തീവയ്പും
file photo
മിഷിഗൺ: മിഷിഗണിലെ ഒരു പള്ളിയിൽ ഞായറാഴ്ച നടന്ന പ്രാർഥനാ ശുശ്രൂഷയ്ക്കിടെ അക്രമി ട്രക്ക് ഇടിച്ചു കയറ്റിയ ശേഷം വെടിയുതിർക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്തു. ഇതിനെ തുടർന്ന് നാലു പേർ കൊല്ലപ്പെട്ടു. എട്ടു പേർക്ക് പരിക്കേറ്റു. പത്തു മിനിറ്റ് കൊണ്ടാണ് ഇത്രയും ദുരന്തങ്ങൾ സംഭവിച്ചത്. ആക്രമണത്തിനു പിന്നാലെ പൊലീസുമായുള്ള ഏറ്റു മുട്ടലിൽ അക്രമി കൊല്ലപ്പെട്ടു. ഗ്രാൻഡ് ബ്ലാങ്ക് ടൗൺഷിപ്പിലെ ചർച്ച് ഒഫ് ജീസസ് ക്രൈസ്റ്റ് ഒഫ് ലാറ്റർ-ഡേ സെയിന്‍റ്സ് പള്ളിയിലാണ് അതിഭീകരമായ സംഭവങ്ങൾ അരങ്ങേറിയത്. പ്രാദേശിക സമയം രാവിലെ പത്തരയോടെ അക്രമി തന്‍റെ ട്രക്ക് പള്ളിയിലേയ്ക്ക് ഇടിച്ചു കയറ്റിയ ശേഷം അസോൾട്ട് സ്റ്റൈൽ റൈഫിൾ ഉപയോഗിച്ച് ആളുകൾക്കു നേരെ വെടിയുതിർക്കുകയും കെട്ടിടത്തിന് തീയിടുകയും ചെയ്യുകയായിരുന്നു. സ്ഫോടനത്തിന് സമാനമായ ശബ്ദം കേട്ട ശേഷമാണ് വെടി വയ്പ് ആരംഭിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
വെടിയേറ്റവരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു. അക്രമി ബർട്ടൺ സ്വദേശിയായ തോമസ് ജേക്കബ് സാൻഫോർഡ് എന്ന മുൻ യുഎസ് മറൈൻ സൈനികനാണ്. ഇറാഖിൽ 2004 മുതൽ 2008 വരെ സേവനം അനുഷ്ഠിച്ച വ്യക്തിയാണ് ഇയാൾ. സംഭവം നടന്നയുടൻ തന്നെ അടുത്തുള്ള ആശുപത്രിയിലെ സമരത്തിലായിരുന്ന നഴ്സുമാർ പോലും സമരം മാറ്റി വച്ച് പരിക്കേറ്റവർക്ക് ചികിത്സ നൽകാൻ എത്തി. അക്രമത്തിന്‍റെ പിന്നിലെ കാരണം കണ്ടെത്താനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.