ഇറാനിയൻ ഉദ്യോഗസ്ഥർക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തി യുഎസ്
file photo
വാഷിങ്ടൺ: ഇറാനിൽ ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾക്ക് നേരെ നടന്ന അടിച്ചമർത്തലുകളിൽ പ്രതിഷേധിച്ച് ഇറാനിയൻ ഉദ്യോഗസ്ഥർക്ക് വിസ നിയന്ത്രണം ഏർപ്പെടുത്തി അമെരിക്ക. 18 ഇറാനിയൻ ഉദ്യോഗസ്ഥർക്കും ടെലി കമ്യൂണിക്കേഷൻ രംഗത്തെ പ്രമുഖർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും എതിരേയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റിന്‍റെ നടപടി. പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിനും ഇന്‍റർനെറ്റ് സേവനങ്ങൾ റദ്ദാക്കി ജനങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിനും നേതൃത്വം നൽകി എന്നതാണ് ഇവർക്കെതിരേയുള്ള കുറ്റം.
സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനങ്ങളുടെ അവകാശത്തെ ഇറാൻ ലംഘിച്ചതായി വാഷിങ്ടൺ ആരോപിച്ചു. ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങൾ തുറന്നു കാട്ടുന്നതിനും കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടു വരുന്നതിനും ലഭ്യമായ എല്ലാ മാർഗങ്ങളും അമെരിക്ക ഉപയോഗിക്കുമെന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ് വക്താവ് ടോമി പിഗോട്ടും വ്യക്തമാക്കി.
ഇതോടെ ഈ നയത്തിന് കീഴിൽ വിസ നിയന്ത്രണം നേരിടുന്ന ഇറാനിയൻഉദ്യോഗസ്ഥരുടെ ആകെ എണ്ണം 58 ആയി ഉയർന്നു. ഇറാനുമായുള്ള സംഘർഷം രൂക്ഷമാകുന്നതിനിടെ പശ്ചിമേഷ്യയിൽ അമെരിക്ക വൻ വ്യോമ സേനയെ വിന്യസിച്ചിരുന്നു. ജെറ്റ് യുദ്ധ വിമാനങ്ങളും മറ്റു യുദ്ധ വിമാനങ്ങളും ഉൾപ്പെടുന്ന വൻ എയർ ഫ്ലീറ്റ് ഇതിനോടകം പ്രദേശത്ത് എത്തിച്ചിട്ടുണ്ട്.
ഇതോടെ ഇറാനെതിരേ സൈനിക നടപടി വൈകാതെ തുടങ്ങുമെന്ന സൂചന അമെരിക്കൻ ഉദ്യോഗസ്ഥരും ഉപദേഷ്ടാക്കളും നൽകിയതായി Axios റിപ്പോർട്ട് ചെയ്തു. റിപ്പോർട്ടുകൾ പ്രകാരം, ഇറാനെതിരെ യുഎസ് സൈനിക നടപടി ആരംഭിച്ചാൽ അതൊരിക്കലും ചെറിയ ആക്രമണമായിരിക്കില്ല. മറിച്ച് ആഴ്ചകളോളം നീളുന്ന വലിയ യുദ്ധമാകാനാണ് സാധ്യത.