ജൈബ് അൻസാരി എന്ന 31 കാരനാണ് ഗാർഡുകൾക്ക് നേരേ ആക്രമണം നടത്തിയത്.
file photo
ഓൺലൈൻ വഴി ഐഎസ്ഐഎസുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളും വീഡിയോകളും ഇയാൾ നിരന്തരം കാണാറുണ്ടായിരുന്നു.
മുംബൈ: മുംബൈയിൽ രണ്ടു സുരക്ഷാ ഗാർഡുകളെ കുത്തിപ്പരിക്കേൽപ്പിച്ച വ്യക്തി അമെരിക്കയിൽ നിന്നു മടങ്ങിയെത്തിയ ആളെന്നു റിപ്പോർട്ടുകൾ. ഇയാൾ ഐസിസ് അനുഭാവിയെന്നും വാർത്തകൾ. ജൈബ് അൻസാരി എന്ന 31 കാരനാണ് ഗാർഡുകൾക്ക് നേരേ ആക്രമണം നടത്തിയത്.
2019 വരെ യുഎസിലായിരുന്ന അൻസാരി തുടർന്നാണ് തിരികെ നാട്ടിലേയ്ക്ക് എത്തിയത്. ഇയാളുടെ മാതാപിതാക്കൾ ഇപ്പോൾ അമെരിക്കയിലാണ് താമസം. ഇന്ത്യയിലേയ്ക്കു മടങ്ങിയ ശേഷം അൻസാരി മുംബൈയിലെ മീര റോഡിൽ വാടക വീട്ടിൽ ഒറ്റയ്ക്കായിരുന്നു താമസം. മേയ് അഞ്ചിനകം വീട് ഒഴിയാൻ വീട്ടുടമ ആവശ്യപ്പെട്ടിരുന്നതായി അന്വേഷണവൃത്തങ്ങൾ പറയുന്നു.
ഓൺലൈൻ വഴി ഐഎസ്ഐഎസുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങളും വീഡിയോകളും ഇയാൾ നിരന്തരം കാണാറുണ്ടായിരുന്നെന്നും ഇയാളുടെ ഡിജിറ്റൽ പ്രവർത്തനങ്ങൾ ഇപ്പോൾ അന്വേഷണത്തിന്‍റെ പ്രധാന ഭാഗം ആയിരിക്കുകയാണെന്നുമാണ് റിപ്പോർട്ടുകൾ.
തിങ്കളാഴ്ച പുലർച്ചെയായിരുന്നു ആക്രമണം. നിർമാണം പുരോഗമിക്കുന്ന ഒരു കെട്ടിടത്തിനരികിൽ സുരക്ഷാ ഗാർഡുകളായ രാജ്കുമാർ മിശ്രയെയും സുബ്രതോ സെന്നിനെയും സമീപിച്ച ഈ ഭീകരൻ കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ 90 മിനിറ്റിനുള്ളിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് പിന്നീട് സംസ്ഥാന ആന്‍റി-ടെററിസം സ്ക്വാഡിന് കൈമാറി. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് കുറ്റ സൂചനകൾ നൽകുന്ന രേഖകളും വീഡിയോകളും കണ്ടെത്തി.